ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ തെളിനീരൊഴുകും റാണിതോട് പദ്ധതിയിൽ കൈകോർത്ത് കുട്ടികളും. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടി മുതൽ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വരെ മികച്ച പങ്കാളിത്തമാണ് കുട്ടികൾ കാഴ്ച്ചവച്ചത്. 'എന്റെ കനാൽ' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംബന്ധിച്ച് പെട്ടെന്നുള്ള അറിയിപ്പാണ് ലഭിച്ചതെങ്കിലും നിരവധിപേരാണ് പങ്കെടുത്തത്. സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകാരം (ലൈക്ക്) ലഭിക്കുന്ന എൻട്രിക്ക് 5000 രൂപയാണ് സമ്മാനം ലഭിക്കുക. കാൻ ആലപ്പിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നഗരത്തിലെ കനാലുകൾ സംബന്ധിച്ച് കുട്ടികളുടെ മനസിലുള്ള ആശയങ്ങളും, സ്വപ്നങ്ങളും വരകളായി പ്രതിഫലിച്ചു. മത്സരത്തിന് പ്രത്യേകം മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിരുന്നില്ല. പെൻസിൽ ഡ്രോയിങ്ങ് മുതൽ വാട്ടർ കളർ, അക്രലിക്ക് തുടങ്ങി വിവിധ മാദ്ധ്യമങ്ങൾ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് മത്സരത്തിനായി സമർപ്പിക്കപ്പെട്ടത്. കാൻ ആലപ്പിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ 140 കുട്ടികളാണ് ചിത്രങ്ങൾ അയച്ചത്. തെളിനീരൊഴുകും റാണി തോട് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കാമ്പയിനിലുമടക്കം 250ലധികം കുട്ടികൾ നേരിട്ട് പങ്കാളികളായി.
................................................
ചിത്രരചനാ മത്സരം സംബന്ധിച്ച് പെട്ടെന്നുള്ള അറിയിപ്പാണ് നൽകിയതെങ്കിലും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. വളരെ ഗഹനവും സുന്ദരവുമായ ചില ചിത്രങ്ങളുണ്ട്. മാലിന്യ നിക്ഷേപകരുടെ കണ്ണു തുറപ്പിക്കുന്ന ഈ ചിത്രങ്ങളുടെ പ്രദർശനവും ആലോചനയിലുണ്ട്.
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |