പ്രമാടം : സംസ്ഥാന സർക്കാർ ഏഴ് കോടി രൂപ ചെലവിൽ പുനർനിർമ്മിച്ച പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡ് നിർമ്മാണത്തിനെതിരെ ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് നിലവാര പരിശോധന നടത്തും. വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് ഉയർത്തിയ ശേഷം ബി.എം നിലവാരത്തിൽ നടത്തിയ ടാറിംഗ് കഴിഞ്ഞ മഴയിൽ ഒലിച്ചുപോയത് വിവാദമായിരുന്നു. ആദ്യഘട്ട ടാറിംഗ് നടത്തി ആഴ്ചകൾക്കുള്ളിലാണ് മറൂർ തകിടിയത്ത് ജംഗ്ഷനും കുരിശടിക്കും ഇടയിലുള്ള ഭാഗത്തെ നൂറ് മീറ്റർ ഇളകിപ്പോയത്. ഇവിടെ പിന്നീട് റീ ടാറിംഗ് നടത്തിയെങ്കിലും മറ്റ് ചില സ്ഥലങ്ങളിലും പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വെള്ളക്കെട്ടിനെ അതിജീവിക്കുന്ന രീതിയിൽ റോഡ് പുനർനിർമ്മിച്ചത്. റോഡ് ഉയർത്തിയ ശേഷം ടാറിംഗ് നടത്തിയതിനാൽ വെള്ളക്കെട്ടിന് ശമനമുണ്ട്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും പുനലൂർ, മൂവാറ്റുപുഴ , ചന്ദനപ്പള്ളി, കൊടുമൺ, കൈപ്പട്ടൂർ, അടൂർ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ റോഡുകൂടിയാണിത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പുനർനിർമ്മിക്കുന്നത്. ബി.എം നിലവാരത്തിലുള്ള ആദ്യഘട്ട ടാറിംഗ് ആണ് ഇപ്പോൾ പൂർത്തീകരിച്ചത്. പരിശോധന പൂർത്തിയായ ശേഷമായിരിക്കും ബി.സി നിലവാരത്തിലുള്ള ടാറിംഗ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |