SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.17 PM IST

പ്രായോഗിക രാഷ്ട്രീയത്തിലെ പക്വമതി

ks

രാഷ്ട്രീയത്തിൽ വിവേകവും വിജ്ഞാനവും പ്രായോഗികതയും സമന്വയിപ്പിച്ച നേതാവായിരുന്നു കെ.ശങ്കരനാരായണൻ. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തിൽ അവശ്യഘടകമായ നേതൃവൈഭവം ആവോളം ഉൾക്കൊണ്ട പക്വമതി.
എന്റെ പൊതുജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ് കെ.ശങ്കരനാരായണന്റേത്. രാഷ്ട്രീയ രംഗത്ത് കൃത്യമായ ദിശാബോധം നൽകാൻ അദ്ദേഹവുമൊത്തുള്ള പ്രവർത്തനത്തിലൂടെ സാധിച്ചു. കുറച്ചു കാലമായി, അസുഖബാധിതനായിരുന്ന അദ്ദേഹത്തെ രണ്ടു തവണ കാണാൻ പോയിരുന്നു. അവസാന നാളുകളാണെന്ന് അന്നൊന്നും തോന്നിയിട്ടില്ല. തമാശയൊക്കെ പറഞ്ഞു കൈപിടിച്ച്,​ മുറ്റത്തു വരെ വന്ന് ഞങ്ങളെ യാത്രയാക്കിയ രംഗം മറക്കാനാവില്ല.

ജനങ്ങളാണ് തന്നെ വലുതാക്കിയതെന്ന സത്യം എക്കാലവും ഓർമ്മയിൽ സൂക്ഷിച്ച നേതാവ്. പദവി ലഭിച്ചുകഴിഞ്ഞ് പട്ടംപോലെ പറക്കുന്നതല്ല നല്ല രാഷ്ട്രീയം. പ്രവർത്തകരുടെ കൈയിൽ ചരടുണ്ടാകണമെന്ന് അദ്ദേഹമെപ്പോഴും കരുതി. വിവേകത്തിനാണ് രാഷ്ട്രീയത്തിൽ വിജയമെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ആഗ്രഹിച്ച പദവി ഒരിക്കൽ കൈവിട്ടു പോയപ്പോൾ പരിഭവിച്ചു മാറിനിൽക്കാതെ മുന്നോട്ടു വരാനും മുന്നേറാനും കഴിഞ്ഞു. വെട്ടിപ്പിടിക്കലിലല്ല,​ സ്വയം കൈവരുന്നതിനാണ് ശാശ്വതത്വമെന്ന് അദ്ദേഹത്തിന്റെ ജീവിതം ഓർമ്മിപ്പിക്കുന്നു.


സംസ്ഥാന മന്ത്രി പദവികൾ വഹിച്ച കാലത്തും കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് രാഷ്ട്രീയത്തിൽ വിശ്വസിച്ച കാലത്തും ആരെയും മുറിവേല്പിക്കാതെ ശങ്കരനാരായണൻ മുന്നോട്ടു പോയി. ഭരണഘടനാപരമായ ബാദ്ധ്യതകൾ നിർവഹിക്കാനുള്ള പദവിയാണ് മന്ത്രിസ്ഥാനമെങ്കിലും,​ അവിടെ ജനഹിതമറിയാനും ശ്രമിച്ചു. ചെറിയ പ്രദേശമായ നാഗാലാൻഡിലെ ഗവർണറായി പോകാൻ മുതിർന്ന നേതാവായ ശങ്കരനാരായണന് തെല്ലും മടിയുണ്ടായില്ല. സമ്പന്നമായ മഹാരാഷ്ട്രയുടെ ഗവർണർസ്ഥാനം കൈയാളിയപ്പോഴും ഭാവം മാറിയില്ല!

മഹാരാഷ്ട്രയിൽ നിന്ന് മിസോറമിലേക്ക് ബി.ജെ.പി സർക്കാർ അദ്ദേഹത്തെ മാറ്റിയപ്പോൾ അവിടെ ഒതുങ്ങിക്കൂടി വിധേയനാകാൻ ഒരുമ്പെട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥാനം പോകുമ്പോൾ പരിഭ്രമിക്കുന്ന നേതാക്കൾ കൂടിവരുന്ന കാലത്ത് പാർട്ടിയാണ് മഹനീയമെന്ന് ശങ്കരനാരായണൻ ഓർമ്മിപ്പിക്കുന്നു. ഒരു തലമുറയുടെ പ്രതീകമായി അദ്ദേഹം ജനമനസിൽ തെളിഞ്ഞു നിൽക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANKARANARAYANAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.