കൊല്ലം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ജെ.ഐവിൻ നേടിയത് നാല് ഒന്നാം സ്ഥാനങ്ങൾ. പ്രധാനവേദിയായ കൊല്ലം എസ്.എൻ കോളേജിലെ ഒന്നാം വേദിയിൽ ഇന്നലെ നടന്ന കേരളനടനത്തിലും ഫാത്തിമമാതാ നാഷണൽ കോളേജിൽ നടന്ന കുച്ചിപ്പുടിയിലും കഴിഞ്ഞ ദിവസം എസ്.എൻ വിമൻസ് കോളേജിൽ നടന്ന ഭരതനാട്യത്തിലുമാണ് ഐവിൻ ഒന്നാം സ്ഥാനം നേടിയത്. ഞായറാഴ്ച നടന്ന മോണോ ആക്ടിലും ഐവിനായിരുന്നു ഒന്നാം സ്ഥാനം.
മുൻകാലങ്ങളിൽ ആണായി മത്സരിച്ചിരുന്ന ജെ. ഐവിൻ ട്രാൻസ്‌ജെൻഡറായ ശേഷം ആദ്യമായാണ് ഐഡന്റിറ്റി പ്രഖ്യാപിച്ച് മത്സരിച്ചത്. ഇത് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് ഐവിൻ പറഞ്ഞു. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ രണ്ടാം വർഷ എം.എ നൃത്തവിദ്യാർത്ഥിയാണ് ഐവിൻ. സംഗീത കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ 2008ലും 2009ലും ആൺകുട്ടികളുടെ വിഭാഗത്തിലാണ് ഓട്ടംതുള്ളൽ, നാടോടിനൃത്തം, ഭരതനാട്യം എന്നിവയിൽ മത്സരിച്ചത്. ഇന്ന് നടക്കുന്ന ലളിത സംഗീതം, നാടോടി നൃത്തം, ഓട്ടൻ തുള്ളൽ എന്നീ ഇനങ്ങളിലും ഐവിൻ മത്സരിക്കുന്നുണ്ട്.
എതിർപ്പുകൾ താണ്ടി വിജയപീഠത്തിൽ
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണാവണമെന്ന ആഗ്രഹം ഐവിനുണ്ടായത്. സുഹൃത്തിനോടാണ് കാര്യം പറഞ്ഞത്. അദ്ദേഹം പിന്തുണച്ചു. വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എതിർപ്പുണ്ടായിരുന്നു. എന്നാൽ തീരുമാനം മാറ്റിയില്ല. ഇപ്പോൾ കുടുംബത്തിലെ എതിർപ്പ് കുറഞ്ഞു. ആറ്റിങ്ങൽ കോരാണിയാണ് ഐവാന്റെ ജന്മനാട്. അച്ഛൻ നേരത്തെ മരിച്ചു. ട്രാൻസ്‌ജെൻഡറായതിൽ വാടകയ്‌ക്കാണ് താമസിക്കുന്നത്. നൃത്തത്തിൽ ഡോക്ടറേറ്റെടുക്കുകയാണ് ലക്ഷ്യം. സുകു ചിറയിൻകീഴാണ് കലോത്സവ പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |