കൊല്ലം: പടവുകളിറങ്ങി തുള്ളിച്ചാടി അവരാർപ്പോ വിളിച്ചു, പിന്നെ കൈകൊട്ടി ചുവടുവച്ച് പാടിത്തിമിർത്തു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന് മുന്നിൽ മാർഗംകളിക്കാരുടെ ആനന്ദ ലഹരി കാഴ്ചക്കാർക്കും ഹരമായി. തിരുവനന്തപുരം എം.ജി കോളേജിലെ മാതംഗി, ആമിന, മേഘ്ന, അശ്വതി, മാളവിക, അപർണ, ദേവിക എന്നിവരാണ് വേദിയിലും പുറത്തും മാർഗം കളി ആഘോഷമാക്കിയത്. പതിമൂന്ന് ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ജേതാക്കളായ സന്തോഷത്തിലായിരുന്നു വേദിക്ക് പുറത്തെ സന്തോഷക്കളികൾ. കോളേജിലെ ഒന്നും രണ്ടും വർഷങ്ങളിലെ ബിരുദ വിദ്യാർത്ഥിനികളാണ് സംഘം. പാട്ടിനും ചുവടിനും പ്രാധാന്യം നൽകിയാണ് ഇവർ വേദിയെ കൈയിലെടുത്തത്. "മേഘനേന്താ പീലിയുമ്മിൽ... എന്ന് തുടങ്ങിയ ഗാനം മാണിക്യക്കല്ലായ മാർഗം നാളിൽ തെളിയുന്നുവെന്ന രണ്ടാം ഭാഗത്തേക്ക് കടന്നപ്പോഴേക്കും ചുവടുകൾക്ക് വേഗം കൂടിയെങ്കിലും കൃത്യത നിലനിറുത്തി. ഒരേ മനസായി ഒന്നിച്ചൊന്നായി അവർ കൈകൊട്ടി ചുവടുവച്ചപ്പോൾ കാഴ്ചക്കാർ ആവേശത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഒടുവിൽ വിജയകിരീടം മാതംഗിയും കൂട്ടരും സ്വന്തമാക്കുകയും ചെയ്തു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനാണ് രണ്ടാം സ്ഥാനം. കളിയിൽ പാട്ടിനും ചുവടിനും വേഷത്തിനും പ്രാധാന്യമുണ്ടെന്ന് വിധികർത്താക്കൾ പറഞ്ഞു. ഒപ്പനയുടെ വേഷമിട്ട് മാർഗം കളിക്കെത്തിയവർക്ക് മാർക്ക് കുറയ്ക്കുകയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |