പാരീസ്: അടുത്ത 5 വർഷത്തിനുള്ളിൽ ഫ്രാൻസിൽ പുതുയുഗം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫല പ്രഖ്യാപനത്തിന് ശേഷം ചാപ് ഡി മാർസിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വിജയത്തിന് മാക്രോൺ വോട്ടർമാർക്ക് നന്ദി അറിയിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറീൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോൺ വീണ്ടും അധികാരത്തിലെത്തിയത്.തന്റെ ആശയങ്ങൾ സ്വീകരിച്ചു എന്നതിലുപരി പെന്നിന്റെനിലപാടുകൾ ജനങ്ങൾ നിരസിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് വിജയം നേടാനായത്. 'ഞാൻ ഇനി ഏതെങ്കിലും ഒരു ക്യാമ്പിന്റെ സ്ഥാനാർഥിയല്ലെന്നും മറിച്ച് എല്ലാവരുടേയും പ്രസിഡന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷത്തിന് ശേഷം ഫ്രാൻസിൽ അധികാരത്തുടർച്ച നേടുന്ന പ്രസിഡന്റെന്ന ബഹുമതി സ്വന്തമാക്കിയ മാക്രോൺ (44) മേയ് 13ന് അധികാരമേൽക്കും.39-ാം വയസിൽ അധികാരത്തിലെത്തിയ മാക്രോൺ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന റെക്കാഡിനുടമയാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ലോകനേതാക്കൾ മാക്രോണിന് ആശംസകൾ നേർന്നു. 63.2 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ എൻ മാർച്ചെ പാർട്ടി നേതാവായ മാക്രോണിന് 58.55 % വോട്ട് ലഭിച്ചു. പെന്നിന് 41.45 % വോട്ടാണ് നേടാനായത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ 53കാരിയായ ലീ പെൻ നേരിടുന്ന മൂന്നാം തോൽവിയാണിത്. 2017ൽ മാക്രോണിനോടാണ് പെൻ പരാജയപ്പെട്ടത്.
വിജയത്തേരിൽ മാക്രോൺ
1977 ഡിസംബർ 21 ന് ഫ്രാൻസിലെ അമീൻസിൽ ജനനം
പാരീസിലെ നാൻടെർ സർവകലാശാലയിൽ നിന്ന് ഫിലോസഫി ബിരുദം
സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി.
ബാങ്കറായി ജോലി ചെയ്യുന്നതിനിടെ 2006ൽ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി.
2012ൽ ഫ്രാൻസ്വ ഒലാണ്ടിന്റെ ആദ്യ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
2014 ൽ സാമ്പത്തിക, വ്യവസായ വകുപ്പ് മന്ത്രി.
2016 ഓഗസ്റ്റിൽ രാജി വച്ച്, എൻ മാർച്ചെ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു.
2017 ൽ പ്രസിഡന്റായി.
മാക്രോണിന്റെ വസതിക്ക് സമീപം പൊലീസ് വെടിവയ്പ്പ് : 2 മരണം
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് രണ്ടു കിലോമീറ്റർ അകലെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിന് നേരേയുണ്ടായ വെടിവയ്പ്പിൽ 2 മരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. അതിവേഗത്തിൽ സഞ്ചരിച്ച ർ കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതിനാലാണ് പൊലീസ് വെടിയുതിർത്തതെന്നാണ് വിവരം. പാരീസിലെ പോണ്ട് ന്യൂ മേഖലയിലാണ് രാത്രി ഏറെ വൈകി സംഭവം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |