തിരുവനന്തപുരം: വിമാനത്താവളത്തിനടുത്തെ പക്ഷിക്കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയായി മാറിയെന്നും സമീപപ്രദേശങ്ങളിലെ അറവുമാലിന്യം നീക്കം ചെയ്യണമെന്നും സർക്കാരിനോടും നഗരസഭയോടും അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടു. എയർപോർട്ട് മതിലിനോട് ചേർന്നും അതിനടുത്ത പ്രദേശങ്ങളിലും പൊന്നറപാലത്തിനടുത്തെ തുറന്ന സ്ഥലത്തും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യക്കൂമ്പാരമാണ്.ഇതാണ് വിമാനങ്ങളുടെ സഞ്ചാരപാതയിൽ പക്ഷികൾ കൂട്ടത്തോടെ എത്താനിടയാക്കുന്നത്.ഇറച്ചിയുടെ അവശിഷ്ടം തിന്നാനെത്തുന്ന പരുന്ത്,പ്രാവ്,കാക്ക,കൊക്ക്,മൂങ്ങ എന്നിവയുടെ കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയാണ്. പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ തകരാറി നിയന്ത്രണം തെറ്റാനുമിടയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
ഇടയ്ക്കിടെ ചെറിയ പക്ഷികളുമായി കൂട്ടിയിടിക്കൽ ഉണ്ടാവുന്നുണ്ടെങ്കിലും പൈലറ്റുമാർ റിപ്പോർട്ട് ചെയ്യാറില്ല. പതിനായിരം സർവീസുകളിൽ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം.അഞ്ചും ആറും പക്ഷിയിടി എല്ലാമാസവും ഉണ്ടാവുന്നു. ഇത് അപകടമായാണ് കണക്കാക്കുക.പക്ഷിയിടിച്ചാൽ രണ്ടുദിവസത്തിനകം ചെന്നൈയിലെ സിവിൽ ഏവിയേഷൻ റീജിയണൽ എയർ സേഫ്‌റ്റി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.ഇതിന്റെ പകർപ്പ് സിവിൽ വ്യോമയാന ഡയറക്ടർക്ക് നൽകണം.വ്യോമയാന ഡയറക്ടറുടെ അന്വേഷണവുമുണ്ടാവും.സങ്കീർണമായ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ പക്ഷിയിടി പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്.വിദേശ പൈലറ്റുമാർ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പക്ഷിയിടി ഔദ്യോഗികമാവുക. 2019ൽ 44വിമാനങ്ങളിൽ പക്ഷിയിടിച്ചെങ്കിലും 28എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
എയർക്രാഫ്‌റ്റ് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ തുറന്ന അറവുശാലകളോ മാംസവിൽപ്പന ശാലകളോ പാടില്ല.വിമാനങ്ങളെത്തുമ്പോൾ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താൻ 'ബേർഡ് ചേസേഴ്സ്' എന്ന പേരിൽ കരാറുകാരുണ്ട്. പക്ഷേ വെടിശബ്ദം കേട്ട് പക്ഷികൾ റൺവേയ്ക്കടുത്തേക്ക് കൂട്ടമായെത്തുന്നതും അപകടകരമാണ്.
ഗതാഗതസെക്രട്ടറി അദ്ധ്യക്ഷനായും കളക്ടർ, മേയർ, വിമാനത്താവള അധികൃതർ എന്നിവരെല്ലാം അംഗങ്ങളായും എർപോർട്ട് എൻവയൺമെന്റൽ കമ്മിറ്റിയുണ്ട്.പലവട്ടം ഈ സമിതിയിൽ പക്ഷിശല്യം ചർച്ചചെയ്തെങ്കിലും ഫലമുണ്ടായില്ല. മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യണമെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നഗരസഭയോട് നിർദ്ദേശിച്ചെങ്കിലും നടപ്പായില്ല.
വിമാനത്തിൽ പക്ഷിയിടിച്ചാൽ
വിമാനത്തിന്റെ എൻജിൻ പ്രവർത്തനരഹിതമാവും
തീപിടിക്കാനുള്ള സാദ്ധ്യതയേറും
ഡിജിറ്റൽ നിയന്ത്രണ സംവിധാനം തകരാറിലാവാം
വിമാനക്കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാവും
ഇവയൊന്നും മറക്കരുത്
ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ പക്ഷിയിടിച്ച് തിരിച്ചിറക്കി
ലാൻഡിംഗിനിടെ സൗദി എയർലൈൻസിൽ പരുന്തുകളിടിച്ചു
ഇൻഡിഗോ വിമാനത്തിലും പക്ഷിയിടിച്ചെങ്കിലും തകരാറുണ്ടായില്ല
സിംഗപ്പൂർ വിമാനത്തിൽ പക്ഷിയിടിച്ച് യന്ത്രത്തകരാറുണ്ടായി
പക്ഷികളെ തുരത്താൻ വെടിശബ്ദം പുറപ്പെടുവിക്കുന്നു. നിരീക്ഷണത്തിന് ടവറുകളുമുണ്ട്. പക്ഷിശല്യത്തിന് സർക്കാർ അടിയന്തരമായി പരിഹാരമുണ്ടാക്കണം. ഗുരുതര സുരക്ഷാപ്രശ്നമാണിത്'
-അദാനി ഗ്രൂപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |