വെഞ്ഞാറമൂട്: സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പോളിടെക്‌നിക്ക് വിദ്യാർത്ഥി മുങ്ങിമരിച്ചു. പുനലൂർ, കോമളംകുന്ന് ദേവീ വിലാസത്തിൽ സജീവിന്റെയും ശ്രീദേവിയുടേയും ഏകമകൻ ശബരിയാണ് (21) മരിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പോളിടെക്നിക്ക് കോളേജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയാണ്.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശബരി വാമനപുരം നദിയുടെ മേലാറ്റുമൂഴി ഭാഗത്തെ കടവിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് നദിയുടെ മദ്ധ്യഭാഗത്തേക്ക് നീന്തുന്നതിനിടയിലാണ് ശബരി അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്സും പൊലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |