ന്യൂഡൽഹി: രാമനവമി ജയന്തിയോടനുബന്ധിച്ച് ഡൽഹിയിലെ ജഹാംഗീർപുരിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വർഗ്ഗീയ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ജുഡിഷ്യൽ കമ്മിഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഇത്തരം ആവശ്യങ്ങൾ കോടതിക്ക് അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൽ. നാഗേശ്വരറാവു ,ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജി തള്ളിയത്.
'മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കണമെന്നാവശ്യപ്പെടാൻ അവരൊക്കെ വെറുതെ ഇരിക്കുകയാണോ'. ഇത്തരം ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്നും' കോടതി പറഞ്ഞു.
ഡൽഹിക്ക് പുറമെ മദ്ധ്യപ്രദേശിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്ത സംഭവങ്ങളിലും ജുഡിഷ്യൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും പൊതുതാല്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ജഹാംഗീർ പുരിയിലെ വർഗ്ഗീയ കലാപത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാലും ജഹാംഗീർപുരി കലാപത്തെ കുറിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു അഭിഭാഷകനായ അമൃതപാൽ സിംഗ് ഖൽസയുമാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |