ഷൊർണൂർ: ഭാരതപ്പുഴയിലെ തടയണ കുടിവെള്ള പദ്ധതിയിലേക്ക് നഗരസഭയിലെ റെയിൽവെ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം തടയാനുള്ള പദ്ധതി വൈകുന്നത് സാംക്രമിക രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം. ഷൊർണൂർ വാട്ടർ അതോറിറ്റി ഭാരതപ്പുഴയിലെ തടയണയിൽ നിന്നുള്ള വെള്ളമാണ് നേരിട്ട് പമ്പ് ചെയ്ത് കുടിവെള്ളമായി എത്തിക്കുന്നത്. വാട്ടർ അതോറിറ്റി ശുചീകരണം നടത്തിയാണ് വിതരണം നടത്തുന്നതെങ്കിലും മലിനജലം കുടിവെള്ള ശേഖരത്തിലേക്ക് ഒഴുകിയെത്തുന്നത് അടിയന്തരമായി തടയണമെന്ന് നഗരസഭാ ആരോഗ്യ വകുപ്പ് തീരുമാനമെടുത്തതാണ്.
തടയണയുടെ താഴെയുള്ള പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലേക്ക് ഇത്തരം മലിനജലം ഒഴുകിയെത്തുന്നത് തിരിച്ചറിയാതെയാണ് നാട്ടുകാർ കുളിക്കാനും അലക്കാനും ഈ പുഴയിലെ വെള്ളത്തെ ഉപയോഗിക്കുന്നത്. കുളിക്കുന്നവർക്ക് ശരീരത്തിൽ ചൊറിച്ചിലും മറ്റ് അലർജി രോഗങ്ങളും കാണപ്പെടുന്നതായും പരാതിയുണ്ട്.
നടപടിയെടുക്കാതെ നഗരസഭ
മലിനജലം ഒഴുക്കിവിടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനുള്ള യാതൊരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. ഷൊർണൂർ ടൗണിലെ ഹോട്ടലുകളിൽ നിന്നും അഴുക്കുചാലുകളിലേക്ക് ഒഴുക്കി വിടുന്ന ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മലിനജലവും വീടുകളിൽനിന്നും ഒഴുക്കിവിടുന്ന മലിനജലവും ഷൊർണൂർ യു.പി സ്‌കൂൾ വഴിയിലെ അഴുക്കുചാലിൽ കൂടി ഒഴുകിയെത്തുന്നതും ഗണേഷ്ഗിരി ഭാഗത്തെ ഭാരതപ്പുഴയിലേക്കു തന്നെയാണ്.
ഹോട്ടൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പേരിന് പദ്ധതി ഉണ്ടെങ്കിലും മാലിന്യം ഒഴുക്കുന്നത് അഴുക്കുചാലിലേക്കാണെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |