തിരുവനന്തപുരം:സിൽവർലൈൻ പദ്ധതിയുടെ ഗുണദോഷങ്ങൾ ചർച്ചചെയ്യാൻ കെ - റെയിൽ വ്യാഴാഴ്‌ച ഇവിടെ നടത്തുന്ന സംവാദത്തിൽ നിന്ന്, പദ്ധതി വിരുദ്ധരുടെ പാനലിലെ റെയിൽവേ റിട്ട.ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പിന്മാറി. സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്നു അലോക് വർമ്മ. പാനലിലുള്ള ഡോ.ആർ.വി.ജി മേനോൻ പങ്കെടുക്കും.
സർക്കാരിനു പകരം കെ-റെയിൽ സംവാദം സംഘടിപ്പിച്ചതിലും പദ്ധതിരേഖയിലെ പിഴവുകൾ സർക്കാർ തിരുത്താത്തതിലും കേരളത്തിനുണ്ടാവുന്ന ഗുണങ്ങൾ ചർച്ച ചെയ്യാനാണ് സംവാദമെന്ന അറിയിപ്പിലും പ്രതിഷേധിച്ചാണ് വർമ്മയുടെ പിന്മാറ്റം.
കെ-റെയിലിന് ആത്മാർത്ഥതയില്ലെന്നും സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധർ രാധാകൃഷ്ണനും പറഞ്ഞു.സംവാദത്തിലൂടെ വിമർശനങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താമെന്നാണ് ആർ.വി.ജി മേനോന്റെ നിലപാട്.
പിന്മാറിയവർക്ക് പകരം ആരെയും ശുപാർശ ചെയ്യാമെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. അനുകൂലിച്ചും എതിർത്തും ആറുപേർക്ക് പത്തുമിനിറ്റു വീതം സംസാരിക്കാം. ക്ഷണിച്ച ഇരുപതു പേർക്കും അഭിപ്രായം പറയാം. രാഷ്ട്രീയക്കാരനായതിനാലാണ് മെട്രോമാൻ ഇ.ശ്രീധരനെ ക്ഷണിക്കാത്തത്. സർക്കാർ അനുവദിച്ചാൽ രാഷ്ട്രീയക്കാരുടെ സംവാദവും വിളിക്കും. അലോക് വർമ്മ നേരത്തേ ഉന്നയിച്ച വിമർശനങ്ങൾക്ക് സീനിയർ റെയിൽവേ ബോർഡ് അംഗം സുബോധ് കാന്ത് ജെയിൻ മറുപടി നൽകും.
സാങ്കേതിക സർവകലാശാല മുൻ വി. സി ഡോ.കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവരും പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും. ബറോഡ റെയിൽവേ അക്കാഡമി പ്രൊഫസറും, പാലക്കാട് ഡിവിഷൻ മുൻ അഡി.ഡി.ആർ.എമ്മും ആയ മോഹൻ മേനോനാണ് മോഡറേറ്റർ. കെ-റെയിൽ പ്രതിനിധികൾ പങ്കെടുക്കില്ല. ചർച്ച ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
കെ-റെയിൽ ചർച്ചയ്ക്ക് ബദലായി 28ന് മൂന്നിന് പ്രസ് ക്ലബിൽ മൂവ്മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്‌ലി ഡെവലപ്പ്മെന്റ് സംവാദം സംഘടിപ്പിക്കും. ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജിയോളിജിസ്റ്റ് ഡോ.സി.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |