കോഴിക്കോട് : സിൽവർലൈനിനെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ മേയ് 16 മുതൽ 19 വരെ നാല് മേഖലകളിലായി ജാഥകൾ സംഘടിപ്പിക്കും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾ ഉൾക്കൊള്ളുന്ന മേഖലാജാഥ ഡോ.എം.കെ. മുനീർ നയിക്കും. കാസർകോട്ടു നിന്നാരംഭിക്കുന്ന ജാഥ 19 ന് കോഴിക്കോട് മുതലക്കുളത്ത് സമാപിക്കും.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾക്കൊള്ളുന്ന മേഖലാജാഥയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി. നേതൃത്വം നൽകും. പിറവത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മലപ്പുറത്ത് സമാപിക്കും.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾക്കൊള്ളുന്ന മേഖലാജാഥ മോൻസ് ജോസഫ് എം.എൽ.എ നയിക്കും. തൊടുപുഴയിൽ നിന്ന് ആരംഭിക്കുന്ന ജാഥ കോട്ടയത്ത് സമാപിക്കും.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന മേഖലാ ജാഥ എൻ.കെ പ്രേമചന്ദ്രൻ എം.പി നയിക്കും. തിരുവനന്തപുരം ഗാന്ധിപാർക്കിൽ നിന്ന് ആരംഭിക്കുന്ന ജാഥ 19 ന് ആലപ്പുഴയിൽ സമാപിക്കും.
ജാഥയ്ക്കു ശേഷം സിൽവർലൈൻ ആശങ്കകളെക്കുറിച്ച് തുറന്ന സംവാദം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികമായ മേയ് 20 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ സായാഹ്ന ധർണയും സംഘടിപ്പിക്കും. സിൽവർലൈൻ, വിലക്കയറ്റം, പൊലീസ് അതിക്രമം, മദ്യമയക്കുമരുന്ന് വ്യാപനം എന്നിവ ഉയർത്തിയാണ് ധർണ. സിൽവർലൈൻ അലൈൻമെന്റ് കടന്നു പോകുന്നയിടങ്ങളിലൂടെ ആഗസ്റ്റ് 15 ന് മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |