ഇസ്ലാമാബാദ് :പാകിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു ചൈനീസ് പൗരന്മാരുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും ചൈനീസ് സ്വദേശികളുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂണിവേഴ്സിറ്റിക്കുള്ളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം അദ്ധ്യാപകരുമായി പോകുകയായിരുന്ന വാനിലാണ് സ്ഫോടനം നടന്നത്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഹുവാങ് ഗ്യുപിങ്, ഉദ്യോഗസ്ഥരായ ഡിങ് മുപെങ്, ചെൻ സായ് എന്നിവരും പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ ഖാലിദുമാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിച്ച വാനിൽ ഏകദേശം 1 2ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അതേ സമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു.
ബി.എൽ.എയുടെ ആദ്യ വനിതാ ചാവേറായ ഷാരി ബലൂചാണ് സ്ഫോടനം നടത്തിയതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇവരുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ സി.സിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിന് സമീപം ബുർഖ ധരിച്ച് സ്ത്രീ നിൽക്കുന്നതും വാൻ സമീപത്ത് എത്തുമ്പോൾ ശക്തമായ സ്‌ഫോടനം നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ഭീകരാക്രമണമെന്നാണ് വിലയിരുത്തൽ. സംഭവത്തെ പാകിസ്ഥാൻ പ്രസിഡന്റ് ഷഹ്ബാസ് ഷെരീഫ് അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |