പത്തനംതിട്ട : ശില്പങ്ങളിൽ തീർത്ത കൂത്തുപറമ്പ് വെടിവയ്പ്പ് ദൃശ്യം... അത് കാണാനെത്തിയ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. ചരിത്രത്തിനൊരിക്കലും വിസ്മരിക്കാനാകാത്ത കൂത്തുപറമ്പ് സംഭവം ശില്പങ്ങളിലേക്ക് പകർത്തിയിരിക്കുകയാണ് കോഴിക്കോട് പുതുപ്പറമ്പിൽ ശെൽവരാജ് (54). ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയൊരുങ്ങുമ്പോൾ പാർട്ടിയുടെ പരിപാടികളിലെല്ലാം ആർട്ട് വർക്ക് ചെയ്യുന്ന ശെൽവരാജും ശ്രദ്ധേയനാകുന്നു.
1987 മുതൽ കമ്മ്യുണിസ്റ്ര് പാർട്ടിയോടൊപ്പം തുടങ്ങിയ യാത്രയാണ്. അതിന് മുമ്പേ എസ്.എഫ്.ഐയിലൂടെ പാർട്ടിയിൽ സജീവം. ശേഷം പാർട്ടി കോൺഗ്രസ് അടക്കമുള്ള ദേശീയ, സംസ്ഥാന, ജില്ലാതല പരിപാടികളുടെയെല്ലാം ശില്പകലയുടെ അമരക്കാരൻ ശെൽവരാജ് തന്നെ. കോട്ടയം സ്വദേശി ആണെങ്കിലും പിന്നീട് കോഴിക്കോട് സ്ഥിരതാമസമാക്കി. ഇടത് പാർട്ടികളുടെയും പോഷക സംഘടനകളുടെയുമടക്കം ആർട്ട് ജോലികൾ ഇന്ത്യയിലുടനീളം ചെയ്യാറുണ്ട്. ബീഹാറിൽ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് ഫെഡറേഷൻ ആർട്ട് ജോലിക്ക് ശേഷമാണ് പത്തനംതിട്ടയിലെത്തുന്നത്. പത്തുദിവസം കൊണ്ടാണ് കൂത്തുപറമ്പ് വെടിവയ്പ്പ് ശില്പം നിർമ്മിക്കുന്നത്. സമ്മേളനനഗരിയിലെ ചരിത്ര പ്രദർശനത്തിൽ ഈ ശില്പവും ശെൽവരാജും മികവോടെ നിൽക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിലെ ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഇരുപതാം പാർട്ടി കോൺഗ്രസ് മുതൽ തുടർച്ചയായി എല്ലാ പാർട്ടി കോൺഗ്രസിലും ശില്പകല ചെയ്യുന്നു. പോളിഫോം ഉപയോഗിച്ചുള്ള ശില്പകലയാണ് ചെയ്യുന്നത്. പത്തുദിവസം വരെ നശിക്കാതെയിരിക്കും ഈ ശില്പങ്ങൾ. സമ്മേളനനഗരിയിലെ പുസ്തകോത്സവത്തിലടക്കമുള്ള ശില്പങ്ങൾ, ഗേറ്റുകൾ തുടങ്ങി സകല ആർട്ട് ജോലികളും ശെൽവരാജാണ് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിൽ ചരിത്രം കഥ പറയുന്ന നിരവധി കാഴ്ചകൾ ശെൽവരാജ് ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |