തിരുവനന്തപുരം: പ്ളസ്ടു പൊതുപരീക്ഷയുടെ അവസാന ദിവസവും ആശങ്കാരഹിതമായതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ. ഇന്ന് നടന്ന 60 മാർക്കിന്റെ ഊർജതന്ത്രവും 80 മാർക്കിന്റെ ഇക്കണോമിക്സും കുട്ടികളെ ഒട്ടും വലച്ചില്ല. അനുവദിച്ച രണ്ട് മണിക്കൂർ ഊർജതന്ത്ര പരീക്ഷ എഴുതാൻ ധാരാളമായിരുന്നുവെന്ന് കുട്ടികൾ സമ്മതിക്കുന്നു. ഇക്കണോമിക്സിന് രണ്ടര മണിക്കൂറായിരുന്നു. പതിവായി ചോദിക്കുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയാണ് ഇക്കുറി ഊർജതന്ത്രത്തിന്റെ ചോദ്യപേപ്പർ എത്തിയതെങ്കിലും അവയൊന്നും അത്ര കടുപ്പമായിരുന്നില്ല. ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങളിലേറെയും. മോഡൽ പരീക്ഷയുടെ അതേ പാറ്റേണിൽ തന്നെ ചോദ്യങ്ങളെത്തിയത് റിവിഷൻ നടത്തി ഉന്നതമാർക്കിനായി പരിശ്രമിച്ചവർക്ക് നൽകിയ ആശ്വാസം ചെറുതല്ല. ഒരുമാർക്കിന്റെ ഒൻപതു ചോദ്യങ്ങളിൽ മൂന്നെണ്ണം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ചോയ്സുമുണ്ടായിരുന്നില്ല. പതിനൊന്നാമത്തെ ചോദ്യം മാത്രം ഒരൽപ്പം കടുപ്പിച്ചുവെന്ന് അദ്ധ്യാപകർ സമ്മതിക്കുന്നു. മേയ് 3 മുതൽ പ്ളസ് ടുവിന്റെ പ്രാക്ടിക്കൽ പരീക്ഷ തുടങ്ങുകയാണ്. നാളെ മുതൽ പ്ളസ്ടുവിന്റെ മൂല്യനിർണയ ക്യാമ്പുകളും ആരംഭിക്കുന്നുണ്ട്. എഴുത്തു പരീക്ഷകളെല്ലാം പൊതുവിൽ എളുപ്പമായതിന്റെ ആശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |