നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കളിയാട്ടത്തിനു മുന്നോടിയായി ഭക്തിയുടെ നിറവിൽ പാലായി പരപ്പേന്റെ വരവ് നടന്നു. ഇന്നലെ വൈകുന്നേരം പാലായി പരപ്പേന്റെ കന്നിക്കൊട്ടിലിൽ നിന്നും പരിവാരങ്ങളോടെയുള്ള വരവ് കാണാൻ വഴി നീളെ ആയിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
കന്നിക്കൊട്ടിലിൽ നിന്ന് അടിയന്തരാദി കർമ്മങ്ങൾക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികരും വാല്യക്കാരും നാട്ടുകാരും കന്നിക്കൊട്ടിലിൽ സന്നിഹിതരായിരുന്നു. കൃഷ്ണൻ പരപ്പേന്റെ നിര്യാണത്തെ തുടർന്ന് പള്ളിക്കര കൃഷ്ണൻ പണിക്കരാണ് പരപ്പേന്റെ ചടങ്ങ് നിർവ്വഹിച്ചത്.
കന്നിക്കൊട്ടിലിൽ നിന്നുള്ള വരവിന് ശേഷം പാലായി വെള്ളിയടുക്കത്ത് വിശ്രമത്തിന് ശേഷം നേരെ പള്ളിക്കരയിലെത്തുകയും അവിടെ അമ്പലത്തിന്റെ അരയാൽ തറ വലം വെച്ച് നേരെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു. തുടർന്ന് അന്തിത്തിരിയനിൽ നിന്ന് കൊടിയില വാങ്ങി അണിയറയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി 9.30 ഓടെ പാലന്തായി കണ്ണന്റെ കോലം കെട്ടിയാടിയതോടെ കളിയാട്ടത്തിന് തുടക്കം കുറിച്ചു. ഇന്നു പുലർച്ചെ ചാമുണ്ഡി, വിഷ്ണുമൂർത്തി കോലങ്ങളും കെട്ടിയാടി. മേയ് ഒന്നിന് കളിയാട്ടം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |