കണ്ണൂർ: കോർപ്പറേഷൻ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം കോർപ്പറേഷൻ യോഗത്തെ ബഹളമയമാക്കി. കോർപ്പറേഷൻ കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേമ്പറിനു സമീപം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളം കണക്കിലെടുക്കാതെ മേയർ 101 അജൻഡ വായിച്ച് പോവുകയും ചെയ്തു.
കോർപ്പറേഷൻ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ അവിടെ നിന്നും പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കോർപറേഷൻ നോട്ടിസ് നൽകിയതിനെതിരെ ഹോട്ടൽ ജീവനക്കാരായ ഏഴു സ്ത്രീകൾ നടത്തുന്ന സമരത്തോട് മേയർ മുഖം തിരിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നത്. ആറു ദിവസമായി ഹോട്ടലിലെ ജീവനക്കാർ നടത്തുന്ന സമരത്തോട് മേയർ അനൂകൂല നിലപാടെടുക്കണമെന്ന് പ്രതിപക്ഷ കൗൺസിലർ എൻ. സുകന്യ ആവശ്യപ്പെട്ടപ്പോൾ ആ വിഷയത്തിൽ ഇനി ചർച്ചയില്ലെന്ന മേയറുടെ മറുപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ വിഷയവുമായി കൗൺസിലിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേയർ കൂട്ടാക്കിയില്ല. മേയറുടെ സങ്കുചിത രാഷ്ട്രീയ നിലപാടിനെതിരെ തങ്ങൾ ഈ യോഗം ബഹിഷ്കരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം മേയറുടെ ചേമ്പറിനു സമീപത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ബദൽ സംവിധാനം ഒരുക്കണം: എൻ. സുകന്യ
നിരാലംബരായ പാവപ്പെട്ട സ്ത്രീകളോട് രാഷ്ട്രീയപരമായി സമീപിക്കാതെ അവർക്ക് അനുകൂല നടപടിയെടുക്കണമെന്നും സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തേക്ക് ഹോട്ടൽ സജ്ജമാക്കാനുള്ള സംവിധാനം ചെയ്യണമെന്ന തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന സംരംഭത്തെയും ഒപ്പം പാവപ്പെട്ട വനിതാ ജീവനക്കാരെയുമാണ് കോർപ്പറേഷൻ വഴിയാധാരമാക്കുന്നത്. ലൈസൻസ്, ഓണർഷിപ്പ് എല്ലാം ഈ ഹോട്ടലിനുണ്ട്. നിരന്തരം വലിയ തുക വാടക നിശ്ചയിക്കുക തുടങ്ങിയ ദ്രോഹ നടപടികളായിരുന്നു കോർപ്പറേഷന്റേത്. കുടുംബശ്രീ സംവിധാനത്തോടുള്ള സങ്കുചിത രാഷ്ട്രീയ നിലപാട് കൂടിയാണിത്. അനുകൂല നടപടി വരുന്നതുവരെ പ്രതിഷേധം തുടരും.
പ്രവർത്തനം അനധികൃതം: മേയർ
വർഷങ്ങളായി കോർപറേഷൻ കോമ്പൗണ്ടിനുള്ളിൽ ഒരു രൂപ പോലും വാടക നൽകാതെയാണ് കുടുംബശ്രീ ടേസ്റ്റി ഹട്ട് പ്രവർത്തിക്കുന്നതെന്ന് കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. ഇത് അനധികൃതമാണ്. ഇവർ കോർപറേഷനുമായി യാതൊരു എഗ്രിമെന്റും ഉണ്ടാക്കിയിട്ടില്ല. പിന്നെ എന്തു ചർച്ചയാണ് ഇവരുമായി നടത്തേണ്ടത്. വാടക നൽകാതെ പ്രവർത്തനാനുമതി നൽകാൻ സാധിക്കില്ല. കുടുംബശ്രീയോട് കോർപറേഷന് പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. 22 വർഷമായി കോർപറേഷനിൽ വാടക നൽകി പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലുണ്ട്. ഇവർക്ക് എല്ലാ രേഖകളുമുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |