കേരളം ഗുരുവിന്റെ ജന്മത്താൽ ധന്യമാക്കപ്പെട്ട പുണ്യഭൂമി
കേന്ദ്രത്തിന്റെ വികസന നയത്തിന് ഗുരുവചനം ഊർജ്ജം
ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ പൂർണിമയ്ക്കു മുന്നിൽ പ്രണമിച്ചും, എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന തന്റെ വികസനനയം ഗുരുചിന്തയുടെ ഭാഗമെന്നു വ്യക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുദേവൻ ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണെന്നും അദ്ദേഹത്തിന്റെ ജന്മംകൊണ്ട് ധന്യമാക്കപ്പെട്ട പുണ്യഭൂമിയാണ് കേരളമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ, ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ സുവർണ ജൂബിലിയുടെയും സംയുക്ത ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഒരു വർഷം നീളുന്നതാണ് പരിപാടികൾ.
ശിവഗിരി തീർത്ഥാടനം വിഭിന്ന മാദ്ധ്യമങ്ങളിലൂടെ കുതിക്കുന്ന ഭാരതീയ ചിന്തയുടെ സഞ്ചാരം കൂടിയാണ്. ശിവഗിരി സന്ദർശിച്ചപ്പോഴെല്ലാം ആ ആദ്ധ്യാത്മികതയുടെ ഊർജ്ജം അനുഭവിക്കാൻ കഴിഞ്ഞു. ദക്ഷിണകാശിയാണ് വർക്കല. വാരണാസിയിലെ ശിവനഗരമായാലും വർക്കലയിലെ ശിവഗിരി ആയാലും ഭാരതീയതയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് മുഴുവൻ ഇന്ത്യക്കാരുടെയും ജീവിതത്തിൽ സവിശേഷ സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലത്തിനും അതീതമായാണ് ഗുരു ചിന്തിച്ചത്. 'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന മുദ്രാവാക്യത്തിലൂന്നി കേന്ദ്ര സർക്കാർ ദരിദ്രരെയും ദളിതരെയും പിന്നാക്കക്കാരെയും സേവിക്കുന്നതും, അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതും ഗുരുവിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുവചനത്തിൽ ആത്മനിർഭര ഭാരതമെന്ന സന്ദേശവുമുണ്ട്.
അന്ധവിശ്വാസങ്ങൾക്കും തിന്മകൾക്കുമെതിരെ പ്രചാരണം നടത്തിയ ഗുരു, ജാതി വ്യവസ്ഥയ്‌ക്കെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടം നടത്തി. ശിവഗിരി തീർത്ഥാടനം വൈജ്ഞാനിക ചിന്തയുടെ പുതിയ ധാരകൂടിയാണ്. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ പ്രളയത്തിൽ കുടുങ്ങിയ ശിവഗിരിയിലെ സന്യാസിമാരെ രക്ഷിക്കാൻ തന്നെ വിളിച്ച സംഭവം പ്രസംഗത്തിൽ മോദി ഒാർമ്മിച്ചു. ഉത്തരാഖണ്ഡിലും കേന്ദ്രത്തിലും കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ തന്നെ ശിവഗിരിമഠം ആ ദൗത്യം ഏല്പിക്കാനിടയായത് ഗുരുദേവന്റെ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടും ഷർട്ടും ധരിച്ച്, 'കേരളീയനായി' എത്തിയ പ്രധാനമന്ത്രി, 'എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും നമസ്കാരം, ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവൻ' എന്ന് മലയാളത്തിൽ സംസാരിച്ചാണ് പ്രസംഗം തുടങ്ങിയത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആഘോഷക്കമ്മിറ്റി സെക്രട്ടറിമാരായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ എം.ഐ. ദാമോദരൻ, ഡോ. ബാബുരാജ് ബഹ്‌റിൻ, അഡ്വ. വി.കെ. മുഹമ്മദ് ഭിലായ്, പ്രദീപ് ദേശബാലൻ, സുരേഷ് കുമാർ മധുസൂദനൻ, പി.എസ്. ബാബുറാം, ബൈജു ലണ്ടൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |