മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. രാത്രി 8ന് നടത്താനിരുന്നു മത്സരങ്ങൾ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30ലേക്ക് മാറ്റി. നോമ്പുകാലമായതിനാൽ നോമ്പ് തുറന്നതിന് ശേഷം ആരാധകർക്ക് സ്റ്റേഡിയത്തിൽ എത്താനാണ് മത്സര സമയം 8.30ലേക്ക് മാറ്റിയത്. 28ന് നടക്കുന്ന ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും. 29ന് നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പൂർ വെസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഫൈനൽ മേയ് 2ന് തന്നെ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസൺ ടിക്കറ്റ് എടുത്തവർക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസൺ ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനൽ മത്സരങ്ങൾ കാണാം.
മത്സരം കാണാനെത്തുന്നവർ 7.30ന് മുമ്പായി സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടതാണ്. 7.30ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകൾ അടക്കും.
ടിക്കറ്റ് നിരക്കിൽ വർദ്ധനവ്
സെമിക്കും ഫൈനലിനും ടിക്കറ്റിൽ വർദ്ധനവ് ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഒഫ്‌ലൈൻ കൗണ്ടർ ടിക്കറ്റുകളുടെ വിൽപന മത്സരദിവസം 4.30ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓഫ്‌ലൈൻ ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും. https://santoshtrophy.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. വൈകീട്ട് മൂന്നോടെ ഓൺലൈൻ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |