ന്യൂഡൽഹി: ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്‌മവിദ്യാലയത്തിന്റെ സുവർണ ജൂബിലി എന്നിവയുടെ ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു ലോകത്തിന് നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാരതത്തെ വാർത്തെടുക്കുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത് അഭിമാനകരമാണ്. ശ്രീനാരായണ ഗുരുവിന്റെ തത്വ ദർശനം മറ്റെന്തിലുമേറെ ലോകത്തിന് ഇന്നാവശ്യമാണ്. ഗുരു ഒരു രാഷ്‌ട്രമീമാംസകനും കൂടിയായിരുന്നു. അതുകൊണ്ടാണ് ശബരിമല കഴിഞ്ഞാൽ ഏറ്റവും വലിയ അറിവിന്റെ തീർത്ഥാടനമെന്ന പരിഗണന ശിവഗിരി തീർത്ഥാടനത്തിന് ലഭിക്കുന്നത്.
രാഷ്‌ട്രത്തിന്റെ സമഗ്രമായ പുരോഗതി ഗുരു മുന്നിൽക്കണ്ടു. കേരളം സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന, സമത്വ സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാടായി മാറിയത് ഗുരു ദർശനത്തിന്റെ ഫലമായാണ്. ഗുരു അവതരിച്ചില്ലായിരുന്നെങ്കിൽ കേരളം ഇന്ന് മറ്റൊരു കാശ്മീരാകുമായിരുന്നു. .വടക്കേ ഇന്ത്യയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രവർത്തനങ്ങൾ തെക്കെ ഇന്ത്യയിൽ ഗുരുവാണ് നടപ്പാക്കിയത്. അതാണ് രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് സഹായമായത്. ശിവഗിരി മഠത്തിന്റെ പുരോഗതിക്ക് കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും പ്രതീക്ഷിക്കുന്നതായും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ആഘോഷങ്ങളുടെ സ്‌മാരകമായി നാണയം ഇറക്കാനും ,ശ്രീനാരായണ സർക്യൂട്ടിന് കൂടുതൽ തുക അനുവദിക്കാനുമുള്ള നിവേദനങ്ങളും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |