ന്യൂഡൽഹി: ബ്രിക്‌സ് രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പെട്രോൾ വില കുറഞ്ഞ പത്ത് രാജ്യങ്ങളെ നോക്കിയാൽ അതിൽ നാലാം സ്ഥാനത്തും ഡീസൽ വിലയിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനനികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെത്തുന്ന എണ്ണയുടെ 80ശതമാനവും ഇറക്കുമതി ചെയ്യുന്നതായതിനാൽ രാജ്യത്തെ ഇന്ധനവിലയെ ലോകത്ത് നടക്കുന്ന മറ്റ് സംഭവങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നുണ്ട്. എന്നാൽ ലോകത്ത് പല സംഭവങ്ങളും നടക്കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധന വില താരതമ്യേന കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെതർലന്റ്, ജർമനി, സ്വീഡൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധനവില കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം എക്സൈസ് നികുതി വെട്ടിക്കുറച്ചതിന് ശേഷവും ചില സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറച്ചിട്ടില്ലെന്നും അവർ അവിടുത്തെ ജനങ്ങളോട് അനീതിയാണ് കാട്ടുന്നതെന്നും മോദി പറഞ്ഞു. തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി വിമര്‍ശനം നടത്തിയത്. ഇന്ധനവില കുറയ്ക്കാത്തത് സാധാരണക്കാരനോട് ചെയ്യുന്ന ദ്രോഹമാണെന്നും മോദി ചൂണ്ടിക്കാട്ടി. നിരക്ക് കുറച്ച സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരക്ക് കുറയ്ക്കാത്ത ഏഴ് സംസ്ഥാനങ്ങൾ 11,945കോടി രൂപ അധികമായി ലാഭം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021നവംബറിലാണ് കേന്ദ്രം ഇന്ധനനികുതി കുറച്ചത്. ഇത്രയും നാളായിട്ടും ചില സംസ്ഥാനങ്ങൾക്ക് അതനുസരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |