വിതരണം പൂർത്തിയാക്കാൻ മേയ് ആദ്യവാരം മുഴുവൻ വേണ്ടിവരും
പാലക്കാട്: ജില്ലയിൽ 14 ദിവസം മുടങ്ങിയ റേഷൻ വിതരണത്തിന് പരിഹാരമായെങ്കിലും വിതരണം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇത്രയും ദിവസത്തെ ഭക്ഷ്യധാന്യങ്ങൾ കൊടുത്തു തീർക്കാൻ മേയ് ആദ്യവാരം മുഴുവൻ വേണ്ടിവരുമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. പുതുപ്പരിയാരം എഫ്.സി.ഐ ഗോണ്ടൗണിൽ നിന്നാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകൾ വഴി റേഷൻ കടകളിലെത്തിക്കുന്നത്. പട്ടാമ്പി താലൂക്കിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ തൃശൂർ എഫ്.സി.ഐ ഗോഡൗണിൽ നിന്നായതുകൊണ്ട് മുടക്കം കൂടാതെ വിതരണം നടന്നിരുന്നു.
പുതുപ്പരിയാം എഫ്.സി.ഐ സംഭരണശാലയിൽ നിന്ന് സപ്ലൈകോയുടെ വിതരണകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന ധാന്യലോഡുകളിൽ 50 ശതമാനം പ്രാദേശിക ലോറി തൊഴിലാളികൾക്ക് നൽകാൻ യോഗത്തിൽ തീരുമാനമായതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. പ്രാദേശിക ലോറിത്തൊഴിലാളികളുടെ സമരം മൂലമാണ് വിതരണം തടസപ്പെട്ടത്. ഇതേ തുടർന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പ്രശ്നത്തിന് ഒത്തുതീർപ്പായത്. യോഗത്തിൽ ജില്ലാ കളക്ടർ, എ.ഡി.എം, സിവിൽ സപ്ലൈസ് എഫ്.സി.ഐ ഉദ്യോഗസ്ഥർ എന്നിവർക്കുപുറമെ തൊഴിലാളി സംഘടനാ പ്രതിനിധികളും കരാറുകാരും പങ്കെടുത്തു. തീരുമാനപ്രകാരം കരാറുകാർ പ്രാദേശിക ലോറിക്കാർക്ക് നൽകുന്ന 50 ശതമാനം ലോഡിന് വാടകയിനത്തിൽ 12 ശതമാനം കിഴിവ് അനുവദിക്കാനും ധാരണയാകുകയായിരുന്നു. പ്രാദേശിക ലോറികളുടെ വാടക കൂടുതലാണെന്ന കരാറുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ഇതേതുടർന്ന് കഴിഞ്ഞദിവസം മുതൽ പുതുപ്പരിയാരത്തുനിന്നും വിവിധ സിവിൽ സപ്ലൈസ് സംഭരണശാലകളിലേക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും എത്തിച്ചുതുടങ്ങി.
പ്രതിദിനം 80 ലോഡാണ് എഫ്.സി.ഐ ഗോഡൗണിൽ നിന്നും ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം എത്തിക്കുന്നത്.
പരാതി നൽകി
ഏപ്രിലിലെ ഏകദേശം 640 ലോഡ് ഭക്ഷ്യധാന്യമാണ് നിലവിൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുടങ്ങികിന്ന റേഷൻ വിതരണം പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കില്ല. അതിനാൽ മേയ് പത്തുവരെയെങ്കിലും നീട്ടി തരണമെന്നാവശ്യപ്പെട്ട് കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.പി.രഘുനാഥ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എ.കൃഷ്ണൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |