കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ സി.സി.ടിവി കാമറകൾ നശിപ്പിച്ചു. അഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരം 10 ദിവസം മുമ്പ് സ്ഥാപിച്ച കാമറകളാണ് നശിപ്പിക്കപ്പെട്ടത്. വിവരമറിഞ്ഞ് ചേവായൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ചെങ്കിലും പരാതി നൽകുന്നതിൽ അധികൃതർ മടിച്ചുനിൽക്കുകയാണ്. ചിൽഡ്രൻസ് ഹോം അധികൃതർ പരാതി നൽകിയാലെ സംഭവത്തിൽ കേസെടുക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം കാമറകളൊന്നും നശിപ്പിച്ചിട്ടില്ലെന്നും കാബിളുകൾ മാത്രമാണ് മുറിച്ചു മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്രയും ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും അത് മൂടിവെക്കാനുള്ള അധികൃതരുടെ ശ്രമം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞമാസമാണ് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് കുട്ടികൾ വാർഡന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. വലിയ റാക്കറ്റുകൾ പിന്നിൽ പ്രവർത്തിച്ചെന്ന് ആക്ഷേപമുണ്ടായെങ്കിൽ കാര്യമായ ഇടപെടലുകളൊന്നും പിന്നീട് ഉണ്ടായില്ല. വിഷയം വിവാദമായ സാഹചര്യത്തിലാണ് അഭ്യന്തരവകുപ്പിന്റെ ഇടപെടലോടെ ചിൽഡ്രൻസ് ഹോമിനുചുറ്റും കാമറകൾ സ്ഥാപിച്ചത്. അതാണ് കേബിളുകൾ നശിപ്പിച്ച് നിശ്ചലമാക്കിയത്. ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന അന്തേവാസിയാണ് ഇത് നശിപ്പിച്ചതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് മൂടിവെച്ച് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചിൽഡ്രൻസ് ഹോം കേന്ദ്രീകരിച്ച് വലിയൊരു റാക്കറ്റ് പുറത്ത് പ്രവർത്തിക്കുന്നെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് സി.സി.ടിവി കാമറകൾ നശിപ്പിക്കലും നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |