തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് പരീക്ഷയിലെ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യ സർവകലാശാല കമ്മിഷനെ നിയോഗിച്ചു. അദ്ധ്യാപകരുടെ സംഘം കോളേജുകളിലെത്തി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴിയെടുത്ത് തോൽവിയുടെ കാരണം കണ്ടെത്തും. കൊവിഡ് കാലത്ത് കൃത്യമായി ഓൺലൈൻ ക്ലാസുകൾ നടക്കാത്തതും ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തതും തോൽവിക്കിടയാക്കിയെന്നാണ് നിഗമനം.
തൊടുപുഴ അൽ-അസ്ഹർ, പാലക്കാട് പി.കെ. ദാസ്, അടൂർ മൗണ്ട് സിയോൺ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ പരാജയപ്പെട്ടത്. അൽ-അസ്ഹറിൽ 170ൽ 109ഉം മൗണ്ട് സിയോണിൽ 100ൽ 66ഉം പി.കെ. ദാസിൽ 150ൽ 80ഉം കുട്ടികൾ പരാജയപ്പെട്ടു. വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കും കോളേജിലെ സൗകര്യങ്ങളുമുൾപ്പെടെയുള്ള സാഹചര്യങ്ങളും കമ്മിഷൻ പരിശോധിക്കും.
മൂന്നുകോളേജുകളിൽ കനത്ത തോൽവി ഉണ്ടായതോടെ മൊത്തം വിജയശതമാനം 68ലേക്ക് താഴ്‌ന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 249ൽ 42ഉം കോഴിക്കോട് മെഡിക്കൽ കോളേജിൽ 249ൽ 65ഉം കോട്ടയം മെഡിക്കൽ കോളേജിൽ 175ൽ 41ഉം ആലപ്പുഴ മെഡിക്കൽ കോളേജിൽ 184ൽ 61ഉം എറണാകുളത്ത് 121ൽ 43ഉം തൃശൂരിൽ 175ൽ 50ഉം പാരിപ്പള്ളിയിൽ 110ൽ 17ഉം കുട്ടികളാണ് പരാജയപ്പെട്ടത്.
ഇക്കൊല്ലത്തെ സേ പരീക്ഷ മേയ് 11ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |