മേയിൽ നൽകുന്നത് 24,000 മെട്രിക് ടൺ
തിരുവനന്തപുരം: പുനരുജ്ജീവനത്തിനൊരുങ്ങുന്ന കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ന് ആവശ്യമായ അസംസ്‌കൃത സാധനങ്ങൾ സൗജന്യ നിരക്കിൽ നൽകാൻ വനം വകുപ്പ് ആലോചിക്കുന്നു. കടക്കെണിയിൽപെട്ടതിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായാണ് അസംസ്‌കൃത സാധനങ്ങളായ സോഫ്റ്റ് വുഡ് ഇനത്തിൽപ്പെട്ട തടികൾ നിശ്ചിതകാലത്തേക്ക് സൗജന്യനിരക്കിൽ നൽകാൻ ആലോചന നടക്കുന്നത്. ഫാക്ടറി ലാഭത്തിലെത്തുംവരെ പിടിച്ചു നിറുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാഞ്ചിയം ,അക്വേഷ്യ, മുള എന്നീ ഇനങ്ങളിൽപ്പെട്ട തടികളാണ് പേപ്പർ നിർമ്മാണത്തിന് സൗജന്യ നിരക്കിൽ നൽകുക. ഇത് സംബന്ധിച്ച് രണ്ടു റൗണ്ട് ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നു കഴിഞ്ഞു. പ്രാരംഭഘട്ടത്തിൽ 24,000 മെട്രിക് ടൺ തടിയാകും നൽകുക. മേയ് മാസത്തോടെ വിതരണം ആരംഭിക്കും. അടച്ചുപൂട്ടുന്നതിന് മുൻപ് വരെ മാർക്കറ്റ് റേറ്റ് അനുസരിച്ചാണ് തടികൾ നൽകിയിരുന്നത്. എന്നാലിപ്പോൾ ഫാക്ടറി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുന്നതിനാലാണ് സൗജന്യ നിരക്കിൽ തടി അടക്കമുള്ള അസംസ്‌കൃത സാധനങ്ങൾ നൽകാൻ ആലോചിക്കുന്നത്.
സംസ്ഥാന സർക്കാർ നൽകിയ 700 ഏക്കറിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര പൊതുമേഖലാ യൂണിറ്റ് നഷ്ടം ചൂണ്ടിക്കാട്ടി രണ്ട് വർഷം മുമ്പ് അടച്ചുപൂട്ടിയിരുന്നു. തുടർന്ന് സ്വകാര്യവത്ക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ശമ്പളം ഇല്ലാതായതോടെ ഏതാനും തൊഴിലാളികൾ ആത്മഹത്യ ചെയ്തിരുന്നു.1500 ഓളം തൊഴിലാളികളാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. വായ്പകൾ അടക്കം എച്ച്.എൻ.എല്ലിന്റെ കടബാദ്ധ്യതയായ 430 കോടി രൂപ സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് കമ്പനിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്.
അധിനിവേശ മരങ്ങളുടെ നടീൽ തുടരും
വനമേഖലയിൽ ഫലവൃക്ഷ തൈകൾ മാത്രം നട്ടാൽ മതിയെന്നും അധിനിവേശ മരങ്ങൾ ക്രമേണ ഒഴിവാക്കണമെന്നുമുള്ള തീരുമാനത്തിൽ ഇതോടെ വ്യത്യാസം വരും. ന്യൂസ് പ്രിന്റ് ഫാക്ടറിക്കുള്ള പേപ്പർ പൾപ്പ് നിർമ്മിക്കാനാവശ്യമായ മരങ്ങളുടെ കൃഷിയും പരിപാലനവും നിലവിലെ പ്ലാന്റേഷൻ മേഖലകളിൽ തുടരാനാണ് ആലോചന. വ്യവസായങ്ങൾ സംരക്ഷിക്കുക എന്ന സർക്കാരിന്റെ ലക്‌ഷ്യം നടപ്പാക്കാൻ അതിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ലഭ്യമാക്കുക പ്രധാനമാണെന്ന ചിന്തയിലാണ് വനം വകുപ്പ്.
പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്.
അതിന് സഹായകമാകുന്ന നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
എ.കെ.ശശീന്ദ്രൻ
വനം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |