SignIn
Kerala Kaumudi Online
Thursday, 25 April 2024 1.10 PM IST

രണ്ടാണ്ടിന്റെ ഇടവേള തീർത്ത് പെരുമ്പറ മുഴങ്ങി: വിശ്വാസത്തികവിൽ മീനമൃത് സമർപ്പണം

meen
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടബ്ബന്ധിച്ച് അഞ്ചാം ദിവസം മീനമൃതിന് പുറപ്പെടുന്ന പുരുഷാരം ഭക്ത്യാദരവ് പൂർവ്വം ക്ഷേത്രം വലം വെക്കുന്നു

പയ്യന്നൂർ : രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം തെരു അഷ്ടമച്ചാൽ ഭഗവതിക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള ' മീനമൃത്‌ ' സമർപ്പണം ഭക്തിയാദരപൂർവ്വം നടന്നു.

കലശ മഹോത്സവത്തിന്റെ അഞ്ചാം ദിവസമാണ് മീനമൃത് സമർപ്പണം നടക്കാറുള്ളത്. എന്നാൽ കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷവും ചടങ്ങിൽ ഒതുക്കുകയായിരുന്നു .

ഇന്നലെ പുലർച്ചെ ഏഴരവെളുപ്പിന് പെരുമ്പറ മുഴക്കത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത് . ഉച്ചക്ക് 12 മണിയോടടുപ്പിച്ച് ഒൻപതാമത്തെ പ്രാവശ്യം പെരുമ്പറ മുഴങ്ങിയതോടെ ക്ഷേത്രസന്നിധിയിലെത്തിച്ചേർന്ന പുരുഷാരം ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങി മഞ്ഞൾ കുറി അണിഞ്ഞ് മൂന്ന് പ്രാവശ്യം ക്ഷേത്രം വലം വച്ച് മത്സ്യം പിടിക്കാനാവശ്യമായ വലകളും ചൂരൽ വടികളുമായി ആർപ്പ് വിളികളോടെ കവ്വായി പുഴ ലക്ഷ്യമാക്കി ചുട്ടുപൊള്ളുന്ന വെയിലിൽ നഗ്നപാദരായി നീങ്ങുകയായിരുന്നു.

ആചാര പ്രകാരം ആദ്യമായി മടപ്പള്ളി താഴത്ത് വലവിരിച്ചും ചൂരൽ കൊണ്ട് അടിച്ചും മീനുകളെ പിടിച്ചു. ദേവിക്ക് നിവേദിക്കാനായി 21 മത്സ്യ കോവ തയ്യാറാക്കി ബാക്കി വന്ന മത്സ്യം ഭക്തർക്ക് വിതരണം ചെയ്തു. സന്ധ്യയോടെ ക്ഷേത്രകവാടത്തിലെത്തിയ മീനമൃത് സംഘത്തെ ക്ഷേത്ര സ്ഥാനികരും ആചാരക്കാരും ഭക്തജനങ്ങളും ചേർന്ന് വാദ്യഘോഷങ്ങളോടെ സ്വീകരിച്ച് ആചാരപൂർവ്വം ക്ഷേത്രത്തിലേക്ക് വരവേറ്റു. സംഘം ദേവിക്ക് മീനമൃത് സമർപ്പിച്ചു പിൻവാങ്ങിയതോടെയാണ് ചടങ്ങ് അവസാനിച്ചത്.

നെയ്ത്ത് കുല തൊഴിലായിരുന്ന സമുദായംഗങ്ങൾ പ്രാചീന കാലത്ത് വിദേശത്ത് വ്യാപാരത്തിനായി പോകുമ്പോൾ കടൽകൊള്ളക്കാരിൽ നിന്നും മറ്റും രക്ഷ നേടുന്നതിനായി കടലിൽ നിന്നും മീൻ പിടിച്ച് ദേവിക്ക് നിവേദ്യമായി സങ്കൽപ്പിച്ച് പ്രാർത്ഥന നടത്തിയതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് മീനമൃത് സമർപ്പണം നടത്തുന്നതെന്നാണ് ഐതീഹ്യം.ബുധനാഴ്ച രാത്രി തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോടു കൂടിയ കലശം എഴുന്നള്ളത്ത് നടന്നു.

ഇന്ന് രാക്കലശ ഉത്സവം നടക്കും. രാത്രി 10 ന് വർഷത്തിൽ ഒരിക്കൽ മാത്രമുള്ള വടക്കെ വാതിൽ തുറന്നുള്ള ദേവീ ദർശനം നടക്കും.11ന് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യക്കോലങ്ങളോട് കൂടിയ കലശം എഴുന്നള്ളത്ത് .29ന് ഊർബലിയോടെ കലശ മഹോത്സവം സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.