കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ വിവാദത്തിൽപെട്ട മുൻ നേതാക്കളായ ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാസമ്മേളനത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കപ്പെട്ടതിന് പിന്നാലെ പത്തനംതിട്ടയിൽ ഇന്ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലും ഇതിന്റെ അലയൊലി ഉയരാൻ സാദ്ധ്യത. ഇവരെ നിലയ്ക്കുനിർത്തിയെങ്കിൽ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് ഏറ്റവും ഒടുവിൽ സമാപിച്ച കണ്ണൂർ സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
അർജ്ജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ആഞ്ഞടിച്ചതും ഈയിടെയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡി.വൈ.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കാൻ ഇവർ ശ്രമിക്കുകയാണെന്ന് സതീഷ് കുറ്റപ്പെടുത്തിയിരുന്നു. ഇവരെ തള്ളിപ്പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സതീഷ് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പായി ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഇവർ രംഗത്തുവന്നതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
സംഘടനയ്‌ക്കെതിരെ അപകീർത്തി പ്രചാരണം നടത്തുന്നുവെന്നു കാണിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജ്ജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകിയിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐയെ 'ഭീഷണി'പ്പെടുത്തി അർജ്ജുൻ ആയങ്കി രംഗത്ത് വന്നു. ഇതോടെ ഇവർ തമ്മിലുള്ള പോരു മുറുകി. ഭീഷണിപ്പെടുത്തലൊന്നും നടക്കില്ലെന്നും ഒളിച്ചുവെയ്ക്കാതെ, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയണമെന്നും മുൻ ഡി.വൈ.എഫ്.ഐ ജില്ലാ അദ്ധ്യക്ഷനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസും തുറന്നടിച്ചിരുന്നു.
ഡി.വൈ.എഫ്.ഐയെ മറയാക്കി ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ സംഘടനയുടെ നേതൃത്വം എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ അതിനോട് പ്രതികരിച്ചിട്ടുണ്ടെന്ന് മനു തോമസ് വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകൾ ഇവരെ തിരിച്ചറിയുകയും ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും, അവർക്ക് എന്താണ് പറയാനുള്ളതെന്നാൽ തുറന്നുപറയണമെന്നുമായിരുന്നു മനുതോമസിന്റെ പ്രതികരണം.
'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |