തിരുവനന്തപുരം: അതിവേഗം തീർപ്പാക്കേണ്ട ഫയലുകൾപോലും വരിഞ്ഞുമുറുക്കിവയ്ക്കുന്ന സെക്രട്ടേറിയറ്റിലെ 'പലതട്ട് കടമ്പ'യെ പടികടത്തും. ഫയലുകൾ ഇനി വേഗത്തിൽ തീർപ്പാകും. രണ്ടു തട്ടിൽ മാത്രം ഫയലുകൾ പരിശോധിച്ചാൽ മതിയെന്ന ശുപാർശയ്ക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകി.
അണ്ടർ സെക്രട്ടറി മുതൽ അഡിഷണൽ സെക്രട്ടറി വരെയുള്ള ഓഫീസർമാരുടെ ഫയൽ പരിശോധനാതലങ്ങൾ രണ്ടായി ചുരുക്കാനാണു തീരുമാനം. ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശയുടെയും തുടർന്നുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
46 വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് സെക്രട്ടേറിയറ്റിൽ എത്തുന്നത്.
പൊതുഭരണം ഒഴികെയുള്ള വകുപ്പുകളിൽ അണ്ടർ സെക്രട്ടറി കണ്ട ഫയൽ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറിയുണ്ടെങ്കിൽ അവരുടെയും പരിശോധനകൾക്കു ശേഷമാണു സെക്രട്ടറി തലത്തിൽ എത്തുന്നത്.ഇതൊഴിവാകും. മന്ത്രിമാരുടെ മുന്നിൽ എത്തേണ്ട ഫയലുകൾ അണ്ടർ സെക്രട്ടറി കണ്ടശേഷം ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി എന്നിവരിൽ ഒരാൾ പരിശോധിച്ചാൽ മതി. പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റും സെക്ഷൻ ഓഫീസറും തയ്യാറാക്കുന്ന ഫയലുകൾ അണ്ടർ സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം സെക്രട്ടറി തലത്തിൽ എത്തുന്ന സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നു.
ഉന്നത തലത്തിൽ പരിശോധിക്കുന്നത്
*ഒന്നിൽകൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികൾ
*സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ
*നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ
* സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന തീരുമാനങ്ങൾ
* സങ്കീർണ്ണമായ നിയമപ്രശ്‌നങ്ങളുള്ള വിഷയങ്ങൾ
ഫയൽനീക്കം വേഗത്തിലാവും
ഫയൽ പരിശോധന നടത്തുന്നതിന് ഓരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥ തസ്തികളുടെ അടിസ്ഥാനത്തിൽ രണ്ടു പരിശോധന തട്ടുകൾ എങ്ങനെയാവണമെന്ന് അതതു വകുപ്പു സെക്രട്ടറിമാർ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവിറക്കും. വിവിധ തട്ടുകളിലുള്ള പരിശോധനയും നോട്ട്കുറിക്കലും മൂലം ഒച്ചിന്റെ വേഗതയിലായിരുന്നു ഫയൽ നീക്കം. അതിനി വേഗത്തിലാവും.
ഫയൽ പരിശോധനയുടെ തട്ടുകൾ കുറയുന്നതോടെ പല തസ്തികകളും ഭാവിയിൽ ഇല്ലാതാവുമെന്ന ആശങ്കയിലാണ് ജീവനക്കാരുടെ സംഘടനകൾ.
8 കടമ്പകൾവരെ
നിലവിൽ ഒരു ഫയൽ തീരുമാനമാകാൻ എട്ട് ഉദ്യോഗസ്ഥർ വരെ പരിശോധിക്കേണ്ടിവരാം. ഇതുമൂലം,15 മിനിട്ടിനുള്ളിൽ തീരുമാനമാകേണ്ടവ പോലും മാസങ്ങൾ കെട്ടിക്കിടക്കും. വകുപ്പിലെ അസിസ്റ്റന്റിന്റെ പക്കലേക്കാണ് ആദ്യം ഫയലെത്തുക. പിന്നെ ഒരു യാത്രയാണ്. സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി. അതും കഴിഞ്ഞാൽ സെക്രട്ടറി, മന്ത്രി, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, വേണ്ടിവന്നാൽ ഗവർണർവരെ. ചിലത് സെക്രട്ടറിതലത്തിൽ തീരുമാനമാവും.
മന്ത്രിസഭയിലെത്താനും ഇനി രണ്ടു തട്ട്
മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തേണ്ട ഫയലുകൾക്കും രണ്ടു തട്ടു മാത്രമേയുണ്ടാകൂ. അണ്ടർ സെക്രട്ടറി കണ്ട ഫയലുകൾ അഡിഷണൽ സെക്രട്ടറി പരിശോധിച്ചു വകുപ്പു സെക്രട്ടറിക്കു കൈമാറാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |