ന്യൂഡൽഹി: കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം അടക്കം ഏഴു സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കാതിരുന്നതിനെ മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചു. ഇതിനു പിന്നാലെ, കേരളത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നികുതി കുറയ്ക്കില്ലെന്ന് ആവർത്തിക്കുകയും പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി വാറ്റ് നികുതി കുറയ്ക്കാനുള്ള അഭ്യർത്ഥന കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങൾ നിരസിച്ചത് ജനങ്ങളോടുള്ള അനീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതി വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. കേരളത്തിനുവേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജാണ് പങ്കെടുത്തത്.
പെട്രോൾ, ഡീസൽ വില വർദ്ധനയുടെ ഭാരം കുറയ്‌ക്കാനാണ് കേന്ദ്രം നികുതി കുറച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ജനങ്ങളുടെ ക്ഷേമം മുൻനിറുത്തി നികുതിയിളവ് നൽകി. കർണാടകത്തിന് 5000 കോടിയും ഗുജറാത്തിന് 4000 കോടിയോളം രൂപയും വരുമാനം ലഭിക്കുമായിരുന്നു.
കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്കാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നവംബറിൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് ലിറ്ററിന് പത്തുരൂപയുമാണ് കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയത്.
കേന്ദ്രം കുറയ്ക്കണം: ബാലഗോപാൽ
തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധനനികുതി കുറയ്ക്കാനാവില്ലെന്നും കേരളത്തിന്റെ പേര് പ്രധാനമന്ത്രി പരാമർശിച്ചതിൽ പ്രതിഷേധമുണ്ടെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പെട്രോൾ,ഡീസൽ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ സെസും നികുതിയും കേന്ദ്രം കുറയ്ക്കുകയാണ് വേണ്ടത്.. 2017ൽ 9 രൂപയായിരുന്ന സെസ് ഇപ്പോൾ 31 രൂപയായി.ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുമില്ല.
കർണാടക പോലുള്ള സംസ്ഥാനങ്ങൾ കുറച്ചെങ്കിൽ അവർക്ക് മറ്റ് വരുമാനമാർഗ്ഗങ്ങൾ ഉണ്ടായിരിക്കും. കേരളത്തിൽ മദ്യവും മോട്ടോർടാക്സും മാത്രമാണ് വരുമാനം.ആറുവർഷമായി ഇന്ധനനികുതി കേരളം കൂട്ടിയിട്ടില്ല.ഒരുതവണ കുറയ്ക്കുകയും ചെയ്തു.
ഇന്ധനനികുതിയുടെ പേരിൽ പിരിക്കുന്ന 42ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമർശം ശരിയല്ല.കേരളത്തെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി രാഷ്ട്രീയപരാമർശം നടത്തിയതിൽ ഖേദമുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.
'സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളം മാനിക്കണം".
- കെ.സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |