പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കണ്ടെത്തി. കൊലപാതകം നടത്തിയ ശംഖുവാരത്തോട് അബ്ദുൾ റഹ്‌മാൻ (20), വാഹനമോടിച്ച ഒലവക്കോട് കാവിൽപ്പാട് ഫിറോസ് (33) എന്നിവരെയാണ് കൃത്യം നടത്തിയ സ്ഥലത്തും രക്ഷപ്പെട്ട വഴികളിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്.
കല്ലേക്കാട് അഞ്ചാം മൈലിലെ ആളൊഴിഞ്ഞ പറമ്പിലാണ് ആയുധം ഉപേക്ഷിച്ചിരുന്നത്. വെളുത്ത കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ചോരപുരണ്ട കൊടുവാൾ. മുണ്ടൂർ തൂത സംസ്ഥാന പാതയിലെ നിലവിളിക്കുന്ന് എന്ന പ്രദേശത്താണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചിരുന്നത്.
ശ്രീനിവാസൻ കൊല്ലപ്പെട്ട മേലാമുറിയിൽ തെളിവെടുപ്പിനിടെ യുവമോർച്ചയുടെ പ്രതിഷേധം നടന്നു. ഉച്ചയോടെയാണ് ഇരുവരെയും മേലാമുറിയിൽ എത്തിച്ചത്. പൊലീസ് ജീപ്പിന് നേരെ യുവമോർച്ച പ്രവർത്തകർ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസ് വലയത്തിൽ കടയിൽ പ്രതികളെ എത്തിക്കുകയായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മൂന്ന് മിനിറ്റിൽ പൊലീസ് തെളിവെടുപ്പ് അവസാനിപ്പിച്ചു.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേരും ഗൂഢാലോചനയിൽ പങ്കാളികളായ പത്തു പേരുമാണ് ഇതിനോടകം അറസ്റ്റിലായത്. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |