കണ്ണൂർ: ജില്ലയിലെ രണ്ട് സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരേ സ്ത്രീകൾക്കെതിരായ പെരുമാറ്റദൂഷ്യ പരാതികൾ. ഒരിടത്ത് സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെയും മറ്റൊരിടത്ത് തദ്ദേശസ്വയംഭരണ അദ്ധ്യക്ഷനുമെതിരേയുമാണ് പരാതി.ഇതിൽ ലോക്കൽ സെക്രട്ടറിക്കെതിരായ പരാതിയിൽ നടപടി ഉണ്ടാകുമെന്നാണ് വിവരം.
അതെ സമയം തദ്ദേശസ്ഥാപന അദ്ധ്യക്ഷനെതിരായ പരാതിയിൽ വിഷയം ഉന്നയിച്ച ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ള 10 പേർക്കെതിരേ നടപടിയെടുക്കാനാണ് നീക്കം. പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷനെതിരേയാണ് പെരുമാറ്റദൂഷ്യ പരാതി ഉയർന്നത്. വനിതാപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയക്കുന്നുവെന്നതായിരുന്നു പരാതി.
രണ്ടുവർഷം മുമ്പുണ്ടായ സംഭവത്തിൽ നടപടിയെടുക്കാതെ ഇയാളെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയായിരുന്നു. അന്ന് പ്രാദേശിക നേതൃത്വം ഇടപെട്ട് ഒതുക്കിയ പരാതിയാണ് ഇപ്പോൾ വീണ്ടും ഉയർന്നത്. പ്രാദേശികതലത്തിൽ ഭിന്നതയ്ക്കിടയാക്കിയതോടെ പരാതി പാർട്ടി വേദികളിൽ ഉന്നയിക്കാതെ മറ്റ് ബ്രാഞ്ചുകളിലെ പ്രവർത്തകരുമായി പങ്കുവച്ചുവെന്നതുൾപ്പെടെയുള്ള കാരണങ്ങൾ കാട്ടിയാണ് 10 പേർക്കെതിരേ നടപടിക്കൊരുങ്ങുന്നത്.
സി.പി.എം ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരേയാണ് രണ്ടാമത്തെ പീഡനപരാതി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരേ പരാതി നൽകിയത്. കഴിഞ്ഞ 22നാണ് പരാതിക്കാധാരമായ സംഭവം.
ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു.
സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയാകമ്മിറ്റി ഓഫീസിൽ എത്താനും യുവനേതാവ് വനിതാ നേതാവിനോട് നിർദേശിച്ചു. തുടർന്ന് ഏരിയാ കമ്മിറ്റി ഓഫീസിനുള്ളിലുള്ള മീഡിയാ റൂമിലേക്ക് ഇയാൾ വനിതാ നേതാവിനെ വലിച്ചിഴച്ചുകൊണ്ടുപോകുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |