SignIn
Kerala Kaumudi Online
Friday, 29 March 2024 5.39 PM IST

കോതിയിലെ മലിനജല പ്ലാന്റിന്റെ പ്രാരംഭ നടപടി ജനകീയ പ്രതിഷേധം, സംഘർഷം

kothi
kothi

@ 45 പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.

ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. പ്ലാന്റ് പ്രദേശത്ത് അതിർത്തി തിരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. ഇതോടെ പൊലീസ് സ്ഥലത്തെത്തുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. 12 സ്ത്രീകളടക്കം 45 പേരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക നടപടികൾ തുടങ്ങാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി തിരിക്കാൻ ഉദ്യോഗസ്ഥരെത്തിയത്. പ്രദേശം അളന്നു തിട്ടപ്പെടുത്തുകയും ശേഷം ഇരുമ്പും, അലൂമിനിയം ഷീറ്റും ഉപയോഗിച്ച് പദ്ധതി പ്രദേശം മറക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

രാവിലെ ആറ് മണി മുതൽ തന്നെ പ്രദേശത്ത് പൊലീസ് സന്നാഹം ഉണ്ടായിരുന്നു. സബ് കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും തൊഴിലാളുകളുമെല്ലാമെത്തി. ഡി.സി.പി. ആമോസ് മാമ്മനും കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് എൻജിനീയർ കെ.പി.രമേഷും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ പ്രതിഷേധിച്ചവരെ പൊലീസ് തടയുകയായിരുന്നു. ഇതോടെയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രദേശത്ത് ഇരുമ്പ് തൂണുകൾ സ്ഥാപിക്കാനെത്തിയ വാഹനത്തിന് മുന്നിൽ സ്ത്രീകളടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത 40 പേരെ കസബ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. മുൻ കൗൺസിലർ കെ.മുഹമ്മദലി എം.പി. കോയട്ടി, ഇ.പി. അഷ്‌റഫ്, എം.പി. സിദ്ദീഖ് എന്നിവരെ ഉൾപ്പടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വൈകീട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സംഘർഷത്തിനിടെ വനിതാ പൊലീസ് നോക്കി നിൽക്കേ പുരുഷ പൊലിസ് ഉദ്യോഗസ്ഥർ സ്ത്രീകളെയടക്കം ബൂട്ടിട്ട് ചവിട്ടുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പ്രതിഷേധക്കാർ ആരോപിച്ചു. പരിക്കേറ്റ റുഖിയാബി (55) യെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിന്റെ സഹായത്തോടെ വൈകീട്ടോടെ അധികൃതർ കമ്പികൊണ്ട് പദ്ധതി പ്രദേശം വേർതിരിച്ചു. ഇരുമ്പ് ഷീറ്റ് കൊണ്ട് മറക്കാനുള്ള ശ്രമം പ്രതിപക്ഷ കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഇതോടെ ഇരുമ്പ് ഷീറ്റുമായെത്തിയ വാഹനവുമായി അധികൃതർ മടങ്ങി.

പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനമല്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പ്രകാരമുള്ള അതിർത്തി നിർണയം മാത്രമാണെന്നും സബ് കളക്ടർ വി. ചെൽസാസിനി പറഞ്ഞു.

മലിനജല സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തിയിൽ ഹൈക്കോടതി വിധി ലംഘനമുണ്ടായതായി പ്രതിരോധ സമിതി ചെയർമാനും, കല്ലായി പുഴ സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു. പ്രതിരോധ സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി.കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും സ്ഥലം സന്ദർശിച്ചു. പരിക്കുപറ്റിയ റുഖിയാബിയെയും വീട്ടിലെത്തി കണ്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.