കൊല്ലം: കായിക കുതിപ്പിന് പ്രതീക്ഷയേകി കൊല്ലം നഗരത്തിൽ ഇൻഡോർ സ്റ്റേഡിയം ഉയരും. ലാൽ ബഹദൂർ സ്റ്റേഡിയത്തോട് ചേർന്ന് പുരോഗമിക്കുന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം 45 ശതമാനം പൂർത്തിയായി.
എട്ടുമാസം കൊണ്ട് ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ദേശീയ - അന്തർദേശീയ മത്സരങ്ങൾ നടത്താവുന്നതും 21 ഇനങ്ങളിൽ കായിക താരങ്ങൾക്ക് പരിശീലനം നൽകാവുന്നതുമായ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് ഒരുങ്ങുന്നത്. 2016- 17ൽ തോമസ് ഐസക് ധനമന്ത്രിയായിരിക്കുമ്പോഴാണ് കിഫ്ബി മുഖേന പദ്ധതി തയ്യാറായത്.
2021 ഫെബ്രുവരി 20ന് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് ശിലാസ്ഥാപനം നടത്തിയത്. ആദ്യ ഘട്ടത്തിലെ 32 കോടിയുടെ ജോലികളാണ് നടന്നുവരുന്നത്.
പ്രതീക്ഷയുടെ ട്രാക്കിൽ മുന്നോട്ട്
1. വോളിബാൾ, ഫുട്ബാൾ, ഹാൻഡ്ബാൾ, ബോക്സിംഗ്, ഷട്ടിൽ, ടെന്നീസ്, ബാസ്കറ്റ്ബാൾ, കബഡി, അത്‌ലറ്റിക് ഉൾപ്പെടെ 21 ഇനങ്ങളിൽ പുതിയ സ്റ്റേഡിയത്തിൽ പരിശീലന സൗകര്യം
2. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക്
3. സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാകുന്നതോടെ ദേശീയ നിലവാരമുള്ള മത്സരങ്ങൾ നടത്താനും കായിക താരങ്ങൾക്ക് പരിശീലനം നൽകാനും കഴിയും
4. കോർപ്പറേഷന്റെ നേതൃത്വത്തിൽ ഫ്ളഡ് ലിറ്റ് സ്റ്റേഡിയം ഒരുക്കും
സംയോജിത പദ്ധതിയിൽ 1.41 കോടി
1999ൽ കെ.ആർ. ചന്ദ്രമോഹനൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ സ്റ്റേഡിയം വികസനത്തിന് ഗ്രാമപഞ്ചായത്തുകളും കൊല്ലം മുനിസിപ്പാലിറ്റിയും ചേർന്ന് സംയോജിത പദ്ധതി ആവിഷ്കരിച്ചിരുന്നു. അന്ന് സമാഹരിച്ച ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിലുള്ള 1.41 കോടി രൂപയും സ്റ്റേഡിയം വികസനത്തിനായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
ആകെ ചെലവ് ₹ 50 കോടി
സിന്തറ്റിക് ട്രാക്ക്: 8 ലൈൻ
ഗാലറി: 2000 പേർ
താമസ സൗകര്യം: 150 കുട്ടികൾക്ക്
സ്റ്റേഡിയം പൂർത്തിയാകുന്നതോടെ കൊല്ലം സ്പോട്സ് ഹബ്ബായി മാറും. ഇത്രയും സൗകര്യങ്ങളുള്ള സ്റ്റേഡിയം കേരളത്തിൽ ഇതാദ്യമാകും.
എക്സ്. ഏണസ്റ്റ്, പ്രസിഡന്റ്
ജില്ലാ സ്പോട്സ് കൗൺസിൽ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |