ഇസ്ലാമബാദ്: കറാച്ചി യൂണിവേഴ്സിറ്റിയിലെ ചാവേർ സ്‌ഫോടനം നടത്തിയ ഷാരി ബലോചിനെ ( 30 ) പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബി.എൽ.എ ). ബലൂചിസ്ഥാൻ ടർബത്ത് പ്രവിശ്യയിലെ നിയാസർ അബാദ് സ്വദേശിനിയായ ഷാരിയ്ക്ക് സുവോളജിയിൽ ബിരുദാനന്തര ബിരുദമുണ്ട്.
രണ്ട് കുട്ടികളുടെ അമ്മയായ ഇവർ നിലവിൽ എം.ഫിൽ ചെയ്യുന്നതിനോടൊപ്പം ഒരു ശാസ്ത്രാദ്ധ്യാപികയുമായിരുന്നു. ഇവരുടെ ഭർത്താവ് ഒരു ഡോക്ടറാണെന്നും ബി.എൽ.എ പറയുന്നു. ഇവരുടെ പിതാവിനെയും സഹോദരനെയും മുമ്പ് പാക് സൈന്യം വധിച്ചെന്നും ഇവരുടെ ഭൂമി ചില ചൈനീസ് പദ്ധതികൾക്കായി ബലമായി ഏറ്റെടുക്കപ്പെട്ടെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് വർഷം മുൻപാണ് ഇവർ ബി.എൽ.എയുടെ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള സെൽഫ് സാക്രിഫൈസ് സ്‌ക്വാഡിൽ അംഗമായത്. രണ്ട് കുട്ടികളുടെ അമ്മയായതിനാൽ സ്‌ക്വാഡിൽ നിന്ന് പുറത്തു പോകാൻ ഒരവസരം നൽകിയെങ്കിലും അവർ ഇത് നിരസിക്കുകയും സ്‌ക്വാഡിൽ തുടരുകയുമായിരുന്നുവെന്ന് ബി.എൽ.എ പറയുന്നു. ഭാര്യയുടെ പ്രവർത്തിയിൽ അഭിമാനമുണ്ടെന്നാണ് ഷാരിയുടെ ഭർത്താവിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |