സിംഗപ്പൂർ : ലഹരിക്കടത്ത് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ. കുടുംബത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും വൻ പ്രതിഷേധങ്ങൾക്കിടെയാണ് ഇന്നലെ പുലർച്ചെ ചാങ്ങീ ജയിലിൽ നാഗേന്ദ്രൻ ധർമലിംഗത്തിനെ (34) തൂക്കലേറ്റിയത്. നാഗേന്ദ്രന്റെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി മലേഷ്യയിലെ ഇപോ നഗരത്തിലേക്ക് കൊണ്ടുപോകും.
42.72 ഗ്രാം ഹെറോയിനുമായി 2009 ലാണു നാഗേന്ദ്രനെ സിംഗപ്പൂരിലേക്കു കടക്കുന്നതിനിടെ വുഡ്‌ലാൻഡ്സ് ചെക്ക്‌പോയിന്റിൽ പിടികൂടിയത്. സിംഗപ്പൂരിലെ നിയമമനുസരിച്ച്15 ഗ്രാമിൽ കൂടുതൽ ലഹരിയുമായി പിടിയിലാകുന്നവർക്ക് വധശിക്ഷ നൽകും. 2010ൽ നാഗേന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞവർഷം നവംബറിലാണ് വധശിക്ഷയ്ക്ക് ഉത്തരവിട്ടത്.
എന്നാൽ, വധശിക്ഷയ്ക്കെതിരെ നാഗേന്ദ്രന്റെ മാതാവ് പാഞ്ചാലൈ സുപ്പർമണ്യം ഹർജി നൽകിയിരുന്നു. ഇത് ചൊവ്വാഴ്ച കോടതി തള്ളി. 13 വർഷത്തോളമായി ജയിലിൽ കഴിയുന്ന നാഗേന്ദ്രന്റെ വധശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര സംഘടനകൾ അടക്കം നടത്തിയ പ്രക്ഷോഭങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാലിന്റെ തുടയിൽ കെട്ടിവച്ചാണു നാഗേന്ദ്രൻ ഹെറോയിൻ കടത്തിയതെന്നും കുറ്റകരമാണെന്ന് അറിഞ്ഞു തന്നെയാണ് നാഗേന്ദ്രൻ ഇത് ചെയ്തതെന്നുമാണ് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. നാഗേന്ദ്രന് മാനസികപരമായ പ്രശ്നങ്ങളില്ലെന്നും മനോരോഗ വിദഗ്ദ്ധരുടെ കണ്ടെത്തലിനെ മുൻനിറുത്തി സർക്കാർ പറയുന്നു.
എന്നാൽ, നാഗേന്ദ്രന് അറിഞ്ഞുകൊണ്ടു തെറ്റ് ചെയ്യാനാകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. നാഗേന്ദ്രന് വധശിക്ഷ ഒഴിവാക്കാൻ യൂറോപ്യൻ യൂണിയനും ആംനെസ്റ്റി ഇന്റർനാഷണലുമടക്കമുള്ള സംഘടനകളും ഇടപെട്ടെങ്കിലും വിഫലമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |