ലക്നൗ : ഉത്തർപ്രദേശിലെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം പരിശോധിക്കാനുള്ള സർക്കാർ ഉത്തരവിനെത്തുടർന്ന് 6,000ലധികം ഉച്ചഭാഷിണികൾ മതകേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്തു. മുപ്പതിനായിരത്തോളം ലൗഡ്സ്പീക്കറുകളുടെ ശബ്ദം കുറച്ച് അനുവദനീയമായ പരിധിയിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത് മോദിയുടെ മണ്ഡലമായ വാരണാസിയിലാണ്.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ഉദ്യോഗസ്ഥരുമായി കഴിഞ്ഞയാഴ്ച നടന്ന ക്രമസമാധാന അവലോകന യോഗത്തിൽ ജനങ്ങൾക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ബുധനാഴ്ച ഉച്ചവരെ 6,031 ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുകയും 29,674 ഉച്ചഭാഷിണികളുടെ വോളിയം അനുവദനീയമായ പരിധിക്കുള്ളിൽ സജ്ജമാക്കുകയും ചെയ്തതായി അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു.
വാരണാസിയിൽ നിന്നും 1,366 ഉച്ചഭാഷിണികളാണ് നീക്കം ചെയ്തത്. മീററ്റ് (1,215), ബറേലി (1,070), കാൺപൂർ (1,056) എന്നിവിടങ്ങളിൽ നിന്നും അനധികൃത ഉച്ചഭാഷിണികൾ മാറ്റി. ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ, ചർച്ചുകൾ, വിവാഹ മണ്ഡപങ്ങൾ എന്നിവയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് യുപി ആഭ്യന്തര വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |