ന്യൂഡൽഹി: ഇന്ധനനികുതി കുറയ്ക്കാത്ത പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തതെന്നും എന്നാൽ സംസാരിച്ചത് മുഴുവൻ ഇന്ധവിലവർദ്ധനവിനെ കുറിച്ചാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
താൻ എന്താണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് പോലും അറിയില്ലെന്നും അദ്ദേഹവുമായുള്ള യോഗം വെറും നേരംപോക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി പറയുന്നത് മറ്റ് മുഖ്യമന്ത്രിമാർ കേൾക്കണമെന്നും തങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് തിരക്കാൻ പോലും മോദി കൂട്ടാക്കാറില്ലെന്നും ചന്ദ്രശേഖരറാവു പറഞ്ഞു.
ജനങ്ങളുടെ മേൽ അമിതനികുതി ഭാരം അടിച്ചേൽപ്പിക്കരുതെന്ന് പറയുന്ന മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെയാണ് ഇന്ധനനികുതി അടിക്കടി വർദ്ധിപ്പിക്കുന്നതെന്നും തന്റെ സംസ്ഥാനത്തിൽ 2015നു ശേഷം ഇന്ധനവിലയിൽ വർദ്ധനവ് വരുത്തിയിട്ടില്ലെന്നും ചന്ദ്രശേഖരറാവു വ്യക്തമാക്കി. കേന്ദ്രം ഇന്ധന നികുതി മാത്രമല്ല സെസ് വരെ ശേഖരിക്കുന്നുണ്ടെന്നും കുറച്ചെങ്കിലും ചുണയുണ്ടെങ്കിൽ ഇന്ധനനികുതിയുടെ പിന്നിലുള്ള കൊള്ള ജനങ്ങൾക്കു മുന്നിൽ വിശദീകരിക്കാനും ചന്ദ്രശേഖര റാവു മോദിയെ വെല്ലുവിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |