പത്തനംതിട്ട : ഗുജറാത്ത് സർക്കാരിന്റെ ഡാഷ് ബോർഡ് സംവിധാനത്തെപറ്റി പഠിക്കാൻ ചീഫ് സെക്രട്ടറി അവിടം സന്ദർശിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നത്. ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലുള്ള തെലങ്കാനയിൽ അതിനെക്കുറിച്ച് പഠിക്കാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ എസ് കെ ഉമേഷുമാണ് ഗുജറാത്തിൽ നേരിട്ടെത്തി ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് മനസിലാക്കിയത്. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാദ്ധ്യമാക്കുന്ന സംവിധാനമാണ് ഡാഷ്ബോർഡ്. വികസന പുരോഗതി വിലയിരുത്താൻ ഇത് ഏറെ കാര്യക്ഷമമാണെന്നും ഈ സംവിധാനത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വി.പി. ജോയ് സന്ദർശനത്തിന് ശേഷം പറഞ്ഞിരുന്നു.
2019ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തിൽ ഇതു നടപ്പാക്കിയത്.മുൻപ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു വിവാദമായിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് പ്രതിപക്ഷ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |