കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇരുവരും കൊട്ടാരക്കര സ്വദേശികളാണ്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിലെ മാനേജരിൽ നിന്നുമാണ് ഇവർ 46 ലക്ഷം രൂപ തട്ടിയെടുത്തത്. ഫെയ്സ്ബുക്കിൽ യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ ശേഷമാണ് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത്.
സ്ത്രീശബ്ദത്തിൽ സംസാരിച്ചാണ് ഇവർ യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്. തന്റെ ഭർത്താവിന് സ്ഥിരമായി സ്ത്രീകളുടെ ഫോൺകാളുകൾ വരുന്നതും അവർക്ക് പണം നൽകുന്നതും അറിഞ്ഞ യുവാവിന്റെ ഭാര്യ നടത്തിയ ഇടപെടലിനെ തുടർന്നാണ് സംഘം അറസ്റ്റിലാകുന്നത്. ഭർത്താവിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീകളുടെ ശബ്ദത്തിൽ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് യുവാവിനോട് സംസാരിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതൽ പേർ പ്രതികളുടെ ചതിയിൽ അകപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ നിലവിൽ മറ്റ് പരാതികളൊന്നും ഇവർക്കെതിരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.