പേരാവൂർ: പാർട്ടി പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പേരാവൂർ ഏരിയാകമ്മിറ്റിയംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ.ശ്രീജിത്തിനെയാണ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാൽ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായാണ് സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്.
ഇതനുസരിച്ച് ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ പീഡന പരാതി നൽകിയത്.ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദേശിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ല കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ പേരാവൂർ ഏരിയ കമ്മിറ്റിയെ മതലപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ജില്ല സെക്രട്ടറിയുടെ നടപടി. എന്നാൽ സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |