കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ജില്ലാ ജയിലിൽ വിളവെടുത്ത നൂറു കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി. ജയിലുകൾ മാറ്റത്തിന്റെ പുതിയ പാതകളിലൂടെ സഞ്ചരിക്കുകയാണെന്ന് നിരവധി പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ഹൊസ്ദുർഗ് ജില്ലാ ജയിലിൽ നിന്നും മറ്റൊരു പ്രവർത്തനം കൂടി ശ്രദ്ധേയമാവുന്നു. ജയിലിൽ വിളവെടുത്ത 100 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹ വീട്ടിലേക്ക് കൈമാറി.
ഹരിത കേരളാ മിഷന്റെ ഭാഗമായി ഹരിത ജയിലായി മാറിയ ഹൊസ്ദുർഗ് ജില്ലാ ജയിലിൽ പൂർണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ വളവും ജയിലിൽ നിന്നും തന്നെ ഉത്പാദിപ്പിച്ചു. ഇത്തരത്തിൽ 200 കിലോയോളം വിളവാണ് ഇത്തവണ ലഭിച്ചത്. അതിൽ നൂറു കിലോ ജയിൽ ആവശ്യങ്ങൾക്കായി മാറ്റി വെക്കുകയും ബാക്കി 100 കിലോ അമ്പലത്തറയിലെ സ്‌നേഹ വീട് ബഡ്സ് സ്‌കൂളിലേക്ക് കൈമാറുകയുമാണ് ചെയ്തത്. കാഞ്ഞങ്ങാട് കൃഷിഭവന്റെ പിന്തുണ കൃഷിക്ക് പിന്നിലുണ്ടായിരുന്നു.
ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൻ കെ.വി.സുജാതയിൽ നിന്നും സ്‌നേഹ വീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രൻ വിളകൾ സ്വീകരിച്ചു.ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.ലത, കൃഷി ഓഫീസർ മുരളീധരൻ, കൃഷി അസിസ്റ്റന്റ് രവീന്ദ്രൻ, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് വൺ മൃദുല വി നായർ, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 പി.കെ.ഷൺമുഖൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ജിമ്മി ജോൺസൻ, എം.വി.സന്തോഷ് കുമാർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കെ.വി.സുർജിത്ത്, കെ.വി.വിജയൻ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കെ.സ്മിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇത്തരം പ്രവർത്തനങ്ങൾ ജയിൽ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് സഹായകരമാവുമെന്നും സമൂഹത്തിൽ ജൈവ കൃഷിയുടെ സന്ദേശമെത്തിക്കുവാൻ കാരണമാകും-
ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |