തൃശൂർ: ധനുമാസരാവിൽ തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊത്ത് കളക്ടർ ഹരിത വി. കുമാർ ചുവടുവച്ചു. മറ്റൊരു സദസിനെ പാട്ടുപാടി കൈയിലെടുത്ത കളക്ടർ ഇക്കുറി നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. നാടിന്റെ അഴകിനൊത്ത് ഇഴചേർന്ന കളക്ടറുടെ പ്രകടനത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സാംസ്കാരിക തലസ്ഥാനം വരവേറ്റത്.
സംഘാടകയുടെ വേഷം അഴിച്ചുവയ്ക്കാതെയാണ് സെറ്റുമുണ്ടും മേക്കപ്പുമണിഞ്ഞ് കളക്ടർ ഹരിത വി.കുമാർ സഹപ്രവർത്തകർക്കൊപ്പം ചുവടു വച്ചത്. ഗണപതി- സരസ്വതി സ്തുതികളോടെ തിരുവാതിര അരങ്ങ് തകർത്തപ്പോൾ പ്രോത്സാഹനവുമായി സദസും കൂടെ നിന്നു. ജില്ലാ റവന്യൂ കലോത്സവത്തിന്റെ മത്സരവേദിയിലെ കളക്ടറുടെ പ്രകടനത്തിന് ഫലവുമുണ്ടായി. കളക്ടർ തന്നെ സംഘാടകയാകുന്ന സംസ്ഥാന കലോത്സവത്തിലേക്ക് "കളക്ടറേറ്റ് ടീം" യോഗ്യത നേടി. ചാലക്കുടി റവന്യൂ ടീമുമായി കളക്ടറുടെ ടീം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.
ശ്രീ മഹാദേവന് സ്തുതിയെന്ന് തുടങ്ങുന്ന കീർത്തനം മുതൽ വിവിധ പാട്ടുകൾ കോർത്തിണക്കിയാണ് റവന്യൂ വകുപ്പിലെ
എട്ട് സഹപ്രവർത്തകർക്ക് ഒപ്പം പത്ത് മിനിറ്റോളം ചുവടു വച്ചത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വേദിയിൽ മത്സരാർത്ഥിയായി കളക്ടറെത്തുന്നത്. സഹപ്രവർത്തകർ നന്നായി കളിച്ചെന്നും എന്റെ സമയത്തിന് അനുസരിച്ച് അവരെത്തി ചുവടുകൾ പഠിപ്പിച്ചതാണ് തുണയായതെന്നും കളക്ടർ പ്രതികരിച്ചു. ഔദ്യോഗിക തിരക്കിനിടയിൽ രാത്രി സമയങ്ങളിൽ എതാനും ദിവസം മാത്രമാണ് പരിശീലനം നടത്തിയതെന്നും കളക്ടർ പറഞ്ഞു.
2006ൽ എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്താണ് ഇതിന് മുമ്പ് തിരുവാതിരക്കളിക്കായി ചുവടു വച്ചത്. പിന്നീട് മസൂരിയിലെ സിവിൽ സർവീസ് അക്കാഡമിയിൽ പഠിക്കുന്ന കാലത്ത് നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചിരുന്നെങ്കിലും തിരുവാതിരക്കളിക്ക് സെറ്റു മുണ്ടുടുത്തിട്ട് ഒന്നര പതിറ്റാണ്ടിലേറെയായെന്നും അവർ പറഞ്ഞു. തൃശൂരിൽ നടക്കുന്ന ജില്ലാ റവന്യൂ കലോത്സവത്തിനും അടുത്ത മാസം നടക്കുന്ന സംസ്ഥാന കലോത്സവത്തിനും നേതൃത്വം വഹിക്കുന്നത് കളക്ടറാണ്. സംസ്ഥാന കലോത്സവത്തിലും സംഘാടകയായും മത്സരാർത്ഥിയായും കളക്ടർ വേദിയിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |