തൃശൂർ: പാറമേക്കാവിന്റെ മണികണ്ഠനാലിന് പിന്നാലെ തിരുവമ്പാടിയുടെ നടുവിലാൽ നായ്ക്കനാൽ പന്തലുകളും ഉയരാൻ തുടങ്ങിയതോടെ തട്ടകങ്ങളിൽ ആളും ആരവുമായി. ദേവസ്വങ്ങളും ഘടകക്ഷേത്രങ്ങളും ആന എഴുന്നെളളിപ്പിന്റെയും വെടിക്കെട്ടിന്റെയും ഒരുക്കങ്ങൾക്കും വേഗം കൂട്ടി. എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കാനുള്ള ആനകളുടെ സാദ്ധ്യതാ പട്ടികയുമായി.
ഇരു ദേവസ്വങ്ങൾക്കുമായി 85 ആനകളുടെ പട്ടികയാണ് തയ്യാറാക്കിയത്. പാറമേക്കാവ് വിഭാഗം 45 ആനകളെയും തിരുവമ്പാടി 39 ആനകളുടെയും ആദ്യ പട്ടികയാണ് പുറത്തുവിട്ടത്. തെക്കെഗോപുരവാതിൽ തുറന്ന് പൂരവിളംബരം നടത്താനായി നെയ്തലക്കാവിന് വേണ്ടി എഴുന്നെള്ളുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാർ പാറമേക്കാവിന് വേണ്ടിയും എഴുന്നെള്ളും. തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടൽമാണിക്യം മേഘാർജുനനുമെല്ലാം പാറമേക്കാവിന്റെ നിരയിലുണ്ട്. സ്വന്തം ആനയായ ചന്ദ്രശേഖരൻ ആണ് തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത്. പാറന്നൂർ നന്ദനും ഗുരുവായൂർ സിദ്ധാർത്ഥനും കുട്ടൻകുളങ്ങര അർജുനനുമെല്ലാമാണ് തിരുവമ്പാടിയുടെ പട്ടികയിലുള്ളത്.
ആനകളുടെ കാര്യത്തിൽ ഇരുദേവസ്വങ്ങൾക്കും സ്വന്തം കമ്മിറ്റിക്കു പുറമേ ജോയിന്റ് കമ്മിറ്റി വേറെയുമുണ്ട്. ആന മാത്രമല്ല, മേളം, പന്തൽ, തോരണം, ഭക്ഷണം, ചമയം, വെടിക്കെട്ട് എന്നിവയ്‌ക്കെല്ലാം ദേവസ്വങ്ങളിൽ പ്രത്യേകം കമ്മിറ്റികളുണ്ട്.
പൂരം പ്രദർശനത്തിനും പ്രത്യേകം കമ്മിറ്റിയും നടത്തിപ്പുകാരുമുണ്ട്. രാത്രി എഴുന്നെള്ളിപ്പിനുള്ള തീവെട്ടിയൊരുക്കങ്ങൾ വരെ പൂരത്തട്ടകങ്ങളിൽ സജീവമാണ്. ഓരോ എഴുന്നള്ളിപ്പും മൂന്നുമണിക്കൂർ വരെ നീളും. ഒരുമാസം മുൻപേ തീവെട്ടിക്കുള്ള ഒരുക്കം തുടങ്ങിയിരുന്നു. മുല്ലമൊട്ട്, താമരമൊട്ട് ശൈലിയിലുള്ള തീവെട്ടികളാണുള്ളത്. മൂന്നു കിലോ തുണി ചുറ്റിയെടുത്താൽ രണ്ടുമണിക്കൂറോളം കത്തും. പൂരത്തിലെ ഒരുവിഭാഗത്തിൽ മാത്രം മുപ്പത്തിയഞ്ചോളം പേരാണ് തീവെട്ടിവെളിച്ചവുമായുണ്ടാകുക.
മേയ് നാലിനാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ കൊടിയേറ്റം. ഇതേദിവസംതന്നെ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരം കൊടിയേറ്റസമയം ഇത്തവണ നേരത്തേയാണ്. പാറമേക്കാവിൽ രാവിലെ ഒമ്പതിനും 10.30നും ഇടയിലും തിരുവമ്പാടിയിൽ 10.30നും 10.55നും ഇടയിലും കൊടിയേറ്റം നടക്കും. സാധാരണ പന്ത്രണ്ടുമണിയോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകൾ നടക്കാറുള്ളത്. പാറമേക്കാവിൽ വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിനിറുത്തിയാണ് ദേശക്കാർ കൊടി ഉയർത്തുക.
നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലാണ് തിരുവമ്പാടി വിഭാഗം പൂരനഗരിയെ ആകർഷകമാക്കി അലങ്കാരപ്പന്തലുകൾ ഉയർത്തുന്നത്. രാവിലെ നടന്ന ചടങ്ങിൽ മുൻമന്ത്രി വി.എസ്. സുനിൽകുമാർ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, തേക്കിൻകാട് കൗൺസിലർ പൂർണിമ സുരേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ, രവി മേനോൻ, കെ. ഗിരീഷ്, സുന്ദർമേനോൻ, കൗൺസിലർ എം. പ്രസാദ് തുടങ്ങിയവരും തിരുവമ്പാടി ദേശക്കാരും പങ്കെടുത്തു.
തൃശൂർ പൂരത്തിന് മുമ്പായി എറണാകുളം - ഗുരുവായൂർ ട്രെയിൻ അടക്കം തൃശൂരിനും ഗുരുവായൂരിനുമിടയിലുള്ള മുഴുവൻ പകൽ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുള്ള സന്ദേശം എം.പി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |