ന്യൂഡൽഹി:ജനറൽ വിഭാഗത്തിലെ അവസാന റാങ്കുകാരനേക്കാൾ കൂടുതൽ മാർക്ക് നേടുന്ന സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥിയെ ജനറൽ വിഭാഗത്തിൽ നിയമിക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി.
സംവരണ വിഭാഗത്തിൽപ്പെട്ട രണ്ട് ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ മാർക്ക് ലഭിച്ചതിനാൽ അവരെ ജനറൽ വിഭാഗത്തിൽ നിയമിക്കണമെന്ന രാജസ്ഥാൻ ഹൈക്കോടതി വിധിക്കെതിരെ ബി.എസ്.എൻ.എൽ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച്. അലോക് കുമാർ യാദവ്, അൽക്ക സൈനി എന്നിവർ പൊതുവിഭാഗത്തിലുള്ളവരേക്കാൾ മാർക്കുള്ളവരാണെന്ന് കണ്ടെത്തിയായിരുന്നു ഹൈക്കോടതി വിധി.
ഹൈക്കോടതി വിധി ശരി വച്ച സുപ്രീം കോടതി ,ബി.എസ്.എൻ.എല്ലിന്റെ അപ്പീൽ തള്ളി. ഈ വിധി ബി.എസ്.എൻ.എല്ലിലെ നിയമന പ്രക്രിയയെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ,പൊതു വിഭാഗത്തിൽ നിയമിച്ച രണ്ട് ഉദ്യോഗാർത്ഥികളെ നീക്കം ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |