കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലേക്ക് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വർഷം 82,994 സഞ്ചാരികളാണ് വനത്തിനുള്ളിൽ പ്രവേശിച്ചത്. വന്യജീവികളുടെ വിഹാര കേന്ദ്രമായ വയനാട് വന്യ ജീവി സങ്കേതം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്. വയനാട് വന്യജീവി സങ്കേതത്തിൽപെട്ട
മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളിലാണ് കാനന സവാരിക്ക് സൗകര്യമുള്ളത്. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുളള കണക്ക് അനുസരിച്ച് 72875 മുതിർന്നവരും 10119 കുട്ടികളും 84 വിദേശികളും കാനനഭംഗി ആസ്വദിക്കുന്നതിന് എത്തിയത്. 2021 ഏപ്രിൽ മാസം വന്യജീവി സങ്കേതങ്ങൾ തുറന്നെങ്കിലും കൊവിഡ് വീണ്ടും വർദ്ധിച്ചതിനാൽ ഒന്നര മാസത്തിനുള്ളിൽ അടച്ചിടുകയായിരുന്നു. പിന്നീട് ആഗസ്റ്റ് മാസം വീണ്ടും സഞ്ചാരികൾക്കായി വന്യജീവി സങ്കേതം തുറന്നുകൊടുക്കുകയായിരുന്നു.
1,47,76,144 രൂപയാണ് വിനോദസഞ്ചാരികളിൽ നിന്നും വരുമാനമായി ലഭിച്ചത്. മുത്തങ്ങയിലും, തോൽപ്പെട്ടിയിലുമായി, ഒരു ദിവസം 820 സഞ്ചാരികൾക്കാണ് പ്രവേശനം നൽകുന്നത്.മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 65 രൂപയും, വിദേശികൾക്ക് 360 രൂപയുമാണ് എൻട്രി ഫീ. ഇതിന് പുറമെ വന്യ ജീവിസങ്കേതത്തിനുള്ളിൽ പോകുന്നതിനുള്ള ടാക്സി വാടകയും നൽകണം.രാവിലെ 40 വാഹനങ്ങൾക്കും, വൈകുന്നേരം 20 വാഹനങ്ങളുമാണ് സങ്കേതത്തിനുള്ളിലേക്ക് കടത്തിവിടുന്നത്. കർണാടകയിലെ രണ്ട് നാഷണൽ പാർക്കുകളോട് ചേർന്ന് കിടക്കുന്നതിനാൽ വയനാട് വന്യജീവി സങ്കേതം വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ടുണ്ട്.കർണാടകയിലെ ബന്ദിപ്പൂർ നാഷണൽ പാർക്കിനോട് ചേർന്നാണ് മുത്തങ്ങ റെയിഞ്ചും, നാഗർ ഹോള ടൈഗർ റിസർവ് നാഷണൽ പാർക്കിനോട് ചേർന്നാണ് തോൽപ്പെട്ടി വന്യജീവി സങ്കേതവും സ്ഥിതി ചെയ്യുന്നത്. വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടാന, കരടി, കാട്ട് പോത്ത്, മയിൽ, മാൻ, തുടങ്ങിയ വന്യമൃഗങ്ങൾ ഏറെയാണ്. അയൽ സംസ്ഥാനങ്ങളിലെ വനമേഖലയെ അപേക്ഷിച്ച് പച്ചപ്പ് കൂടുതൽ കേരള വനത്തിലാണ്. അതുകൊണ്ട് തന്നെ വന്യമൃഗങ്ങൾ കൂട്ടമായി വയനാട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് പ്രവഹിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |