മഞ്ചേരി: മത്സരം അര മണിക്കൂർ വൈകിയേ തുടങ്ങൂ എന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും തിരക്ക് കാരണം കളി കാണാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ആകുലതയിൽ അവർ അരമണിക്കൂർ നേരത്തെയെത്തി. സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളവും കർണാടകവും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനും മണിക്കൂറുകൾ മുൻപേ ഫുട്ബാൾ പ്രേമികളാൽ ഗാലറി നിറഞ്ഞു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാതെ പയനാട് സ്റ്റേഡിയം കളി തുടങ്ങും മുൻമ്പേ കളിയാരവത്തിലമർന്നു. കേരള ബ്ലാസ് റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപട ഉൾപെടെ ചെറുതും വലുതുമായ സംഘങ്ങൾ ഗാലറി കൈയ്യടക്കിയപ്പോൾ ഫൈനലിന് മുന്നോടിയായുള്ള കലാശകൊട്ട് പയ്യനാട് സ്റ്റേഡിയത്തിൽ കെങ്കേമമായി.
സീറ്റ് സേഫാക്കി
തിരക്കും വരിനിൽക്കുന്നതും ഒഴിവാക്കാൻ ഓൺലൈൻ ടിക്കറ്റിന് കൂടുതൽ മുൻതൂക്കം നൽകി ആരാധകർ. നിരവധി പേരാണ് വെബ് സൈറ്റിൽ കയറി ടിക്കറ്റുറപ്പിച്ചത്. സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും കാണികളുടെ ഒഴുക്കിനെ ബാധിച്ചില്ല. സ്റ്റേഡിയത്തിലുള്ള തത്സമയ കൗണ്ടറുകൾ വഴിയും നേരത്തെ തന്നെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു.
നല്ല കളിക്ക് ഞങ്ങൾ കൈയടിക്കും
കേരളം ഗോളടിക്കുന്നതിന് വേണ്ടി ആർപ്പുവിളിച്ചു കൊണ്ടിരിക്കുന്നതിനിടയിലും കർണ്ണാടകയിലെ മലയാളി പടയുടെ മികച്ച സ്‌കില്ലുകൾക്ക് കൈയ്യടിച്ച് ആരാധക കൂട്ടം. പരിശീലകൻ ബിബി തോമസ്, കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയായ ബാവു നിഷാദ്, പാലക്കാട് പട്ടാമ്പി സ്വദേശി പി.ടി മുഹമ്മദ് റിയാസ്, തിരുവനന്തപുരം പുതിയറ സ്വദേശി സിജു സ്റ്റീഫൻ, ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി കെവിൻ കോശിയുമാണ് കർണ്ണാടകയുടെ മലയാളി താരങ്ങൾ. കേരളത്തിന്റെ ഓരോ മുന്നേറ്റവും നെഞ്ചിലേറ്റിയ കാണികൾ തങ്ങളുടെ പോസ്റ്റിലേക്കുള്ള മലയാളി താരങ്ങളുടെ നീക്കങ്ങളും നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. സന്തോഷ് ട്രോഫിയിൽ എറ്റവും കൂടുതൽ മലയാളി താരങ്ങളെ ഉൾപെടുത്തിയ മറുനാടൻ ടീമുകൂടിയാണ് കർണ്ണാടകം.
76 ലെ കണക്കങ്ങ് തീർത്തു
6 തവണ ചാമ്പ്യൻമാർ 8 തവണ റണ്ണേഴ്സ് അപ്പ് കർണ്ണാടകയോട് ഏറ്റ് മുട്ടിയപ്പോൾ കണക്കുകളിൽ മുൻതൂക്കമുണ്ടായിരുന്നു കേരളത്തിന്. പക്ഷേ 1975- 76ലെ സെമി ഫൈനൽ ഓർമ്മയുള്ളവർക്ക് ചെറിയൊരു ഭയം ഉള്ളിലുണ്ടായിരുന്നു. അന്ന് കേരളം കർണ്ണാടകയോട് തോൽക്കുകയായിരുന്നു. പക്ഷേ കുട്ടികളും കളിക്കളവും ഏറെ മാറിയിരുന്നു. പതിറ്റാണ്ടുകൾ മുമ്പ് ഏറ്റ മുറിവ് മായ്ച്ച് കളഞ്ഞാണ് കേരളം കർണ്ണാടകയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ഫൈനലിലേക്ക് കുതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |