മലപ്പുറം : ഏഴുഗോളുകൾകൊണ്ടൊരു സന്തോഷ മഴവില്ലൊരുക്കി കേരളം ഒരിക്കൽക്കൂടി സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചപ്പോൾ പകരക്കാരനായി ഇറങ്ങി അഞ്ചുഗോളുകൾ അടിച്ചുകൂട്ടി ജെസിൻ സൂപ്പർ താരവുമായി.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മൂന്നിനെതിരെ ഏഴുഗോളുകൾക്കാണ് ആതിഥേയർ ഇന്നലെ ആറാടിയത്. 28-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങി അഞ്ചുഗോളുകളുമായി കളം നിറഞ്ഞ ജെസിനാണ് കേരളത്തിന്റെ വിജയശിൽപ്പി. കേരളത്തിന്റെ വലകുലുക്കി കർണാടകം സ്കോറിംഗിന് തുടക്കമിട്ടെങ്കിലും ജെസിൻ മാലപ്പടക്കം പോലെ ഗോളടിച്ചുകൂട്ടിയാണ് കേരളത്തെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽതന്നെ ജെസിൻ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. 35,41,44 മിനിട്ടുകളിലായാണ് ഹാട്രിക്ക് തികച്ച ജെസിൻ 56,71മിനിട്ടുകളിൽ വീണ്ടും വലകുലുക്കി.45-ാം മിനിട്ടിൽ ഷിഗിലും 62-ാം മിനിട്ടിൽ അർജുൻ ജയരാജുമാണ് മറ്റു ഗോളുകൾ നേടിയത്.
കനത്ത ചൂടിനെ പോലും വക വെക്കാതെ പയ്യനാട് ഗാലറിയിൽ ജനങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ ഇന്നലെ രാത്രി പെയ്തിറങ്ങിയത് ഗോൾ മഴയായിരുന്നു. കർണാടക്ക് വേണ്ടി സൊലൈമലൈ, സുധിർ കൊട്ടിക്കെല, പി.കമലേഷ് എന്നിവർ ഒാരോ ഗോളുകൾ നേടി.
ആദ്യ പകുതിയുടെ ആദ്യ പത്ത് മിനിട്ട് ഇരു ടീമുകൾക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. കളിയുടെ അഞ്ചാം മിനിട്ടിൽ കേരളത്തിന് ആദ്യ ഗോളവസരം ലഭിച്ചെങ്കിലും പാഴായി. ബോക്സിന് പുറത്ത് നിന്ന് നിജോ ഗിൽബെർട്ട് നൽകിയ പാസുമായി സഹതാരത്തിന് മുന്നേറാനായില്ല. കേരളത്തിന് ലഭിച്ച രണ്ട് ഗോളവസരങ്ങൾക്ക് ഓഫ് സൈഡും വിനയായി. 14-ാം മിനിട്ടിൽ കേരളത്തിന്റെ ഡിഫൻഡർ മുഹമ്മദ് സഹീഫെടുത്ത കോർണർ കിക്കും ലക്ഷ്യം കണ്ടില്ല.
25-ാം മിനിട്ടിൽ കർണാടക കേരളത്തിനെതിരെ ആദ്യ ഗോൾ നേടി. ബോക്സിന് വലത് വശത്ത് നിന്ന് സൊലൈമലൈ നൽകിയ പാസ് സുധീർ കൊട്ടിക്കെല ഗോൾ പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. 28-ാം മിനിട്ടിൽ കേരളം ടി.കെ ജെസിനെ ഇറക്കി കളത്തിൽ പരീക്ഷണം നടത്തി. വിഘ്നേഷിന് പകരമാണ് ജെസിനെ ഇറക്കിയത്. 32-ാം മിനിട്ടിൽ കർണാടകയുടെ ബോക്സിലെത്തിയ പന്തെടുക്കാൻ ജെസിൻ ഓടിയെത്തിയെങ്കിലും പാഴാവുകയായിരുന്നു. 34-ാം മിനിട്ടിൽ കർണാടകക്ക് കേരളത്തിന്റെ ബോക്സിൽ ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 35-ാം മിനിട്ടിൽ കേരളം കർണാടകക്കെതിരെ ആദ്യ ഗോൾ നേടി സമനില പിടിച്ചു. ബോക്സിലേക്ക് ലഭിച്ച പന്ത് ജെസിൻ ഓടിയെത്തി വലത് വിംഗിൽ നിന്ന് ഷോട്ടെടുത്താണ് വല കുലുക്കിയത്. 37-ാം മിനിട്ടിൽ ക്യാപ്ടൻ ജിജോ ജോസഫ് മിഡ് ഫീൽഡർ നിജോ ഗിൽബർട്ടിന് പാസ് നൽകിയെങ്കിലും മുന്നേറ്റത്തിന് കർണാടകയുടെ താരം വിലങ്ങായി. 41-ാം മിനിട്ടിൽ ജെസിൻ തന്നെ കേരളത്തിന് വേണ്ടി രണ്ടാം ഗോളും ലക്ഷ്യം കണ്ടു. അധികം വൈകാതെ 44-ാം മിനിട്ടിൽ ജെസിൻ മൂന്നാം ഗോളുമടിച്ച് കർണാടകയുടെ ഗോൾ വല കുലുക്കിയതോടെ കേരളത്തിന്റെ രണ്ടാമത് ഹാട്രിക് താരമായി ജസിൻ മാറി. ജെസിനെടുത്ത കിക്ക് ഗോൾ കീപ്പർ തടുത്തിട്ടെങ്കിലും തന്റെ കാലിൽ ലഭിച്ച പന്ത് വീണ്ടും പോസ്റ്റിലേക്കടിച്ചാണ് ജെസിൻ മൈതാനത്ത് വീണ്ടും ആവേശമായി മാറിയത്. 45-ാം മിനിട്ടിൽ കേരളം നാലാമത് ഗോളും ലക്ഷ്യം കണ്ടു. നിജോ ഗിൽബെർട്ട് നൽകിയ പാസ് അണ്ടർ 21 താരം ഷിഗിൽ ഗോൾ പോസ്റ്റിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ 54ാം മിനിട്ടിൽ കർണാടക കേരളത്തിനെതിരെ രണ്ടാം ഗോൾ നേടി. മദ്ധ്യ ഭാഗത്ത് നിന്ന് മിഡ് ഫീൽഡർ കമലേഷെടുത്ത ലോംഗ് റേഞ്ചർ ഗോൾ പോസ്റ്റിന്റെ വലത് മൂലയിൽ തറക്കുകയായിരുന്നു. 56ാം മിനിട്ടിൽ കേരളത്തിന് വേണ്ടി ജെസിൻ തന്നെ അഞ്ചാം ഗോളും നേടി. ഗ്രൗണ്ടിന്റെ മദ്ധ്യ ഭാഗത്ത് നിന്ന് തന്നെ പന്ത് കാൽപാദങ്ങളിലാവാഹിച്ച് ബോക്സ് വരെ മുന്നേറ്റം നടത്തിയാണ് ഇത്തവണ ജെസിൻ ലക്ഷ്യം കണ്ടത്. 62ാം മിനിട്ടിൽ കേരളം ആറാമത്തെ ഗോളും നേടി ഗാലറിയെ ആവേശത്തിലാക്കി. ഡിഫൻഡർ സോയൽ ജോഷി ബോക്സിന് പിറക് വശത്ത് നിന്ന് നൽകിയ പാസാണ് അർജുൻ ജയരാജ് കർണാടകയുടെ ഗോൾ പോസ്റ്റിലെക്കെടുത്തത്. 71ാം മിനിട്ടിൽ കേരളത്തിന്റെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് കർണാടക മൂന്നാം ഗോളും നേടി. മിഡ് ഫീൽഡർ സൊലൈമലൈ ആണ് ബോക്സിന് പുറത്ത് നിന്നെടുത്ത ലോംഗ് റേഞ്ചർ ഗോളാക്കി മാറ്റിയത്. 74ാം മിനിട്ടിൽ ജെസിനെത്തി ഏഴാം ഗോളും പോസ്റ്റിലേക്ക് അടിച്ച് കയറ്റി. ബോക്സിന് പിറക് വശത്ത് നിന്ന് സഹതാരം നൽകിയ പാസ് ജെസിൻ ഗോൾ വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനം കർണാടകക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
എൻ.ജോസിന് ശേഷം സന്തോഷ് ട്രോഫിയിൽ ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടുന്ന താരമാണ് ജെസിൻ.
കേരളം 15ാം തവണയാണ് സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്.
ആറ് തവണ സന്തോഷ് ട്രോഫി നേടിയ കേരളത്തിന് ഇത്തവണ ഫൈനലിൽ മണിപ്പൂരോ പശ്ചിമ ബംഗാളോ ആയിരിക്കും എതിരാളികൾ
മേയ് രണ്ടിന് മഞ്ചേരിയിലാണ് ഫൈനൽ.
ഗാലറി വസന്തം
ലോകകപ്പ് ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ കണ്ടു വരുന്ന അണയാത്ത ഗാലറി ആവേശത്തിന് പയ്യനാട് സ്റ്റേഡിയം ഇന്നലെയും സാക്ഷ്യം വഹിച്ചു. ഗാലറി നിറഞ്ഞ് കവിഞ്ഞപ്പോൾ ആരാധകർ പിന്നീട് കളി കാണാൻ സ്ഥലം കണ്ടെത്തിയത് ഫെൻസിംഗിന് ചാരിയുള്ള സ്ഥലമായിരുന്നു. ചെറിയ ഇടവേളകളെടുത്ത് ഗാലറിയിൽ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ കത്തിച്ച് തിരമാല ഉയർത്തിയത് ഇന്നലെ കൂടുതൽ ആവേശമായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |