കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ദുബായിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഈ മാസം 24 നാണ് അദ്ദേഹം ദുബായിൽ എത്തിയതെന്നും സ്വയം കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ നടിയോടൊപ്പം കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരുടെ മൊഴിയിൽ ഉള്ളത്. അഞ്ചിടങ്ങളിൽ പീഡനം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും കണ്ടെത്തൽ.
ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകൾ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവർത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കൂടുതൽ പേരുടെ മൊഴി ഇന്നെടുക്കും.
സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലവട്ടം വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ്ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |