പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായ ശ്രീനിവാസന്റെ കൊലപാതകം എതിരാളികളുടെ പട്ടിക തയ്യാറാക്കിയുള്ള കേരളത്തിലെ ആദ്യത്തെ കൊലപാതകമെന്ന് പൊലീസ്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയതുൾപ്പടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കി.
ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിന്റെ കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസമായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പട്ടാപ്പകൽ മൂന്ന് ബൈക്കുകളിലായി എത്തിയ പ്രതികൾ കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറംഗ കൊലയാളി സംഘത്തിലെ മൂന്ന് പേരും ഗൂഢാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതുവരെ പിടിയിലായത്.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു രണ്ടുപേരെക്കൂടി അക്രമികൾ ലക്ഷ്യമിട്ടിരുന്നെന്ന് എ ഡി ജി പി. വിജയ് സാഖറെ പറഞ്ഞിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള സാഹചര്യം ഒത്തുവരാത്തതിനാലാണ് മറ്റുള്ളവരെ ഒഴിവാക്കി ശ്രീനിവാസനെ ലക്ഷ്യമിട്ടതെന്ന് വിജയ് സാഖറെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |