തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയ ക്യാമ്പ് ഇന്നും അദ്ധ്യാപകർ ബഹിഷ്കരിച്ചു. മൂല്യ നിർണയത്തിൽ നിന്നും വിട്ടുനിൽക്കുന്ന അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തുടനീളമുള്ള അദ്ധ്യാപകർ പ്രതിഷേധിച്ചത്.
അദ്ധ്യാപകർ മൂല്യനിർണയത്തിന് സഹകരിക്കുമെന്ന് തൈക്കാട് എൽപി സ്കൂളിൽ വച്ച് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെ തൈക്കാട് ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ച് പുറത്തിറങ്ങി. തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ ക്യാമ്പായ ആറ്റിങ്ങലിലും അദ്ധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ചു. വയനാട്ടിലെ ഏക ക്യാമ്പിലും ഇതേ അവസ്ഥയായിരുന്നു. കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലും മൂല്യനിർണയ ക്യാമ്പുകൾ തടസപ്പെട്ടു.
വിദഗ്ദ്ധരും അദ്ധ്യാപകരും ചേർന്ന് തയാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് ഹയർസെക്കന്ററി മൂല്യനിർണയം സാധാരണ നടത്താറുള്ളത്. എന്നാൽ അത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദേശം നൽകിയതാണ് പ്രതിഷേധത്തിന് കാരണം. മാർക്ക് വാരിക്കോരി നൽകുന്ന തരത്തിൽ ഫൈനലൈസേഷൻ സ്കീം തയാറാക്കിയെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ട് അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയതോടെ പ്രതിഷേധം ശക്തമായി.
ഉത്തരസൂചികയിലെ പിഴവുകൾ വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപകരുടെ പ്രതിഷേധം. ഇത്തവണ കെമിസ്ട്രി പരീക്ഷ ബുദ്ധിമുട്ടേറിയതാണെന്ന് പരാതികളുയർന്നിരുന്നു. അതിനാൽ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്കീം ഉപയോഗിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |